Saturday, March 27, 2010

സഹയാത്രിക

എന്റെ പ്രണയത്തിന്റെ നീറുന്ന
മുറിവില്‍ ഉപ്പുപുരട്ടി ഏകനായി
യാത്രപോയ നിന്റെ പുറകില്‍
വരാതിരിക്കാന്‍ എനിക്കാവില്ല!

പാദമുദ്രകള്‍ അവശേഷിക്കാത്ത
യാത്ര നിറഞ്ഞ നിന്‍ കവിതകള്‍
മരിച്ചുവീഴില്ല; പക്ഷേ, നിന്റെ
പാദമുദ്രകളില്‍ വഴിയറിഞ്ഞവളുടെ
നഷ്ടപാതകളില്‍ അക്ഷരങ്ങള്‍
എരിഞ്ഞുതീര്‍ന്നേയ്ക്കാം!

വഴി(തെറ്റി)തേടിയെത്തിയ നീണ്ട
സമാന്തരരേഖകളിലൂടെ നടക്കവേ
തട്ടിവീഴ്ത്തിയെന്നെ പ്രാപിച്ച്
ആരവമുണര്‍ത്തി അവനും കടന്നുപോയി.

വീണ്ടും തെളിഞ്ഞ പാദമുദ്രകളില്‍
ചവിട്ടാതെ നടക്കട്ടെ‍ ഒരിക്കലെങ്കിലും!
തിരിച്ചുവരാനൊരു വഴിയൊരുക്കാം
ഇടമില്ലാത്തയിരുട്ടുമുറിയില്‍ നിന്നും...!

Saturday, March 20, 2010

വേര്‍പാടിന്റെ അരുളപ്പാടുകള്‍

ഹൃത്തില്‍നിന്നടര്‍ത്തിയെടുത്ത്
വലിച്ചെറിഞ്ഞ പ്രണയം
വിരിയിച്ച പുഞ്ചിരി, ഇന്നലെ
പെയ്ത മിഴികള്‍ സ്വന്തമാക്കി!

വേര്‍പെടാനെന്നറിഞ്ഞും
വലിച്ചടുപ്പിക്കുന്ന പ്രണയം
സ്മൃതികളായ് വേദന
പടര്‍ത്തും, മൃത്യുവോളം!

വാനത്തിന് ചന്തം നല്‍കി
വെളുത്ത മേഘങ്ങളായി
പുഞ്ചിരിച്ച പ്രണയമിനി
കറുത്തിരുളും വേര്‍പെടാന്‍;
വിരഹമറിയുന്ന നേരം, മാനം
മഴയായി പ്രണയം വീഴ്ത്തും!

പ്രണയമഴ വീണ്ടും തേടിവരും,
അതുവരെ ഉറങ്ങട്ടെ-യിനി
വ്രണിതമാവാന്‍ ഒരുക്കണം
മനവും ശരീരവും ഹൃത്തും!

ഒരുപക്ഷേ, മഴ തേങ്ങിപ്പറയും-
വേര്‍പാട് മൃത്യുവെന്നറിയുക!
കൈത്തണ്ടയിലെ നേര്‍ത്ത പോറലില്‍
പ്രണയം ചുവപ്പായി ഒഴുക്കുകയന്നേരം!

Sunday, January 17, 2010

അനാഥ!

കരിഞ്ഞുപോയ വയലിന്നിപ്പുറം
അരിയിടാത്ത കലത്തില്‍
തിളച്ചുമറിയുന്ന ജലം തൂവി
അടുപ്പിലെ തീയണഞ്ഞനാള്‍
മാവിന്‍ചില്ലയില്‍ ഊയലാടിയ
അച്ഛന്റെ തുറിച്ച മിഴികളില്‍
അനാഥമാകുന്ന വീടിന്നപ്പുറം
വായ്പകളുടെ ഗണിതം!

കായകളരച്ചുചേര്‍ത്ത കാപ്പി
വിയര്‍പ്പായി ശരീരം പുറന്തള്ളവേ
ചോരയൊഴുകിയ അമ്മയുടെ
ചുണ്ടിലും പുഞ്ചിരിയുടെ മൌനം!

ഇരുട്ടിന്‍ നഖക്ഷതങ്ങളില്‍ പൊടിഞ്ഞ
നൊമ്പരമഷി പുരണ്ട വര്‍ത്തമാനചിത്രങ്ങള്‍ക്ക്
അമ്മയുടെ പുഞ്ചിരിയുടെ ആര്‍ദ്രതയോ
അച്ഛന്റെ മിഴികളിലെ ഭീതിയോ?

ഇവിടെയെന്‍ ഏകാന്തമുറിയില്‍
മരണത്തിനും ഭയമത്രെ,യെത്തിനോക്കാന്‍!
മരിയ്ക്കാന്‍ കാരണം‍ തേടുന്നവരേ,
എന്നെ സ്വന്തമായെടുത്തുകൊള്‍ക!

Tuesday, January 12, 2010

അധിനിവേശം

നിന്റെ അധിനിവേശം
വന്ധ്യമാക്കിയ എന്നിലെ കവിത,
ഒഴിഞ്ഞ മഷിക്കുപ്പിയില്‍
മൃതിതേടിയിന്നലെയകന്നു.

എഴുതാത്ത പേന കൊണ്ടെഴുതിയ‍
കവിതയിലെ അക്ഷരങ്ങള്‍ തേടി
പാതയോരത്തെ ചാലുകളില്‍
ഉന്മാദിയായലഞ്ഞ നീയിന്നലെ,

ഇരുട്ടിന്‍ കറുത്തവസ്ത്രമണിഞ്ഞ്
അടയ്ക്കാത്ത പൂമുഖവാതിലില്‍
നിശ്ശബ്ദം പെയ്യുന്ന മിഴികള്‍
അടയുന്ന നേരം മാത്രമണഞ്ഞു!

ചന്ദനമുട്ടികളില്‍ പടര്‍ന്ന് നീ
മനസ്സിന്റെ ചുണ്ടുകളില്‍
പ്രണയവിഷം ഇറ്റുവീഴ്ത്തി
നോവുമാത്മാവില്‍ നഖങ്ങളാഴ്ത്തി
പുണര്‍ന്നെന്നെ സ്വന്തമാക്കുക!

നിന്റെ അധിനിവേശത്തില്‍
ഞാന്‍ ഇനി നീയാവട്ടെ!‍

Saturday, December 26, 2009

പ്രണയം...

നിറയിരുട്ടില്‍, നീ കൊളുത്തിയ
പ്രണയച്ചെരാതിന്‍ വെളിച്ചത്തുരുത്തിലെ
നിഴല്‍പേക്കോലങ്ങളില്‍ പറയാതെപോയ
പ്രണയത്തിന്റെ മുഖങ്ങള്‍!

കടുത്തവേനലില്‍, ജീവിതച്ചാലില്‍
വരണ്ടുണങ്ങിയ പ്രണയമഴ
'നഷ്ടപ്രണയ'മെന്ന വാക്കുതടങ്കലില്‍
ഇരുണ്ടമേഘമായ് നീറിയുറഞ്ഞു.

എന്റെ പ്രണയമെഴുതാനുള്ള
അക്ഷരങ്ങളില്‍ മഷി പുരട്ടാന്‍
ഭാഷയ്ക്ക് നിറമില്ലെന്ന നിന്‍മൊഴി
ഡയറിത്താളില്‍ കറുപ്പായുറങ്ങുന്നു!

പ്രണയത്തിന് മരണമില്ലെന്നറിയുന്നനേരം
അറിയുന്നു മരണത്തിന്‍ പ്രണയം!‍

Saturday, November 28, 2009

വൃദ്ധസദനങ്ങള്‍ പറയാതിരിക്കുന്നത്...

നിറമിഴികള്‍ തുടയ്ക്കാതെ
മൂകയാത്രാമൊഴി നേരുന്ന‍ അച്ഛന്‍
പിന്‍വിളി വിളിക്കാതെ തേങ്ങി!
ഉപേക്ഷിക്കപ്പെടുന്നവന്റെ ചങ്കിടിപ്പറിയാത്ത
മക്കള്‍, പിന്നിടുന്ന നീണ്ട വഴികളില്‍
അച്ഛനെ‍ ഓര്‍മ്മകളായ് എഴുതിച്ചേര്‍ക്കും!

ജീവിതപ്പാത്രത്തില്‍ വരകളും കുറികളും
നിറങ്ങളും ചാര്‍ത്തി, തലമുറകള്‍
'ആധുനികകല'യുണ്ടാക്കി രസിക്കുംനേരം
പിന്നിക്കീറിയ ഓര്‍മ്മക്കടലാസിലെ
മങ്ങിയ അക്ഷരങ്ങള്‍ക്ക് അര്‍ത്ഥം
തുന്നിച്ചേര്‍ക്കുകയായിരുന്നു,
രക്തം വിറ്റ് ജീവിതം കരുപ്പിടിച്ചവന്‍!

വയോജനശാലകളില്‍ മരിച്ചുവീഴുന്ന
ദു:ഖകണങ്ങള്‍ പെറുക്കിയെടുത്ത്
ആവര്‍ത്തനചരിതമെഴുതാന്‍
അവതാരങ്ങള്‍ മറന്നുപോകുംകാലം
കൃത്രിമക്കൂട്ടുകള്‍ ചാലിച്ചുചേര്‍ത്ത
വലിയ കൊളാഷുകളിലെ
തമോഗര്‍ത്തങ്ങളില്‍ പണിതുയര്‍ത്തും
'വിരമിക്കല്‍ വീടു'കളില്‍
ആധുനികതയെ ചില്ലിട്ടുമൂടി
'അത്യന്താധുനികം' പല്ലിളിക്കും.

Friday, November 13, 2009

പ്രണയം പുഷ്പിക്കുന്ന വഴിത്താരകള്‍

പഴകിദ്രവിച്ച ഗോവണി കയറി
പ്രണയഹാരം അണിയാന്‍ നേരം
ഒരു കാലിടറലില്‍ വീണുപോയേക്കാവുന്ന
ആഴങ്ങളെക്കുറിച്ചായിരുന്നു
അവരുടെ ചിന്ത!

സ്നേഹത്തിന്റെ ഉത്തുംഗതയിലും
പിന്‍തുടരുന്ന വേര്‍പാടിന്റെ ഭയം
അരിച്ചെത്തുന്ന തണുപ്പായി
മനസ്സിനെ മരവിപ്പിച്ച്നേരം
ചോര്‍ന്നുപോകുന്ന പ്രണയത്തിന്റെ
ചോര കാണാനാവാതെ
വിപരീതദിശകളിലേക്ക്
അവര്‍ നടന്നു.

പെയ്ത മാനം ചാലിക്കുന്ന
നിറക്കൂട്ടുകള്‍ കണ്ട്
പെയ്യാത്ത മാനത്തിന്റെ
ഉരുണ്ടുകൂടിയ ദു:ഖം ചിരിച്ചോതി-
''നീണ്ടുപോകുന്നതെങ്കിലും
ഉരുണ്ട ഭൂമിയിലെ വഴികള്‍ക്ക്
കൂട്ടിമുട്ടാതിരിക്കാനാവില്ല...!''

പ്രണയം പുഷ്പിക്കുന്നത്
കൈകോര്‍ത്തുപിടിച്ച് നടന്നു-
നീങ്ങുന്ന വഴിത്താരകളിലല്ല;
വേര്‍പാടിന്റെ ഏകാന്തവിജന-
താഴ്വരകളിലത്രെ!