Sunday, September 26, 2010

മരുഭൂമി പറയാതിരിക്കുന്നത്...

ആഴങ്ങളില്‍ വന്യമായ്പെയ്തിറങ്ങിയ മഴ,
ആസക്തിയില്‍ പ്രജ്ഞയറ്റ് മേഘമായുറഞ്ഞു.
ജീവന്റെ ആദ്യതുടിപ്പിന്‍ നിര്‍വൃതിയിലും
മഴയുടെ വരവും കാത്ത് മരുഭൂവിരുന്നു.

മഴയുടെ തുറക്കാ‍ത്ത ജനാലച്ചില്ലുകളില്‍
തട്ടി,ച്ചിന്നിച്ചിതറിയ മിഴികള്‍ നിറഞ്ഞ്
പാതയറിയാതെ ചാലിട്ടൊഴുകിയ രക്തം
മരീചികയുടെ പുതപ്പില്‍ അഭയം തേടുന്നനേരം
സ്വപ്നങ്ങളില്‍ മരുഭൂ ചോദിക്കുന്നുണ്ടാവും;

ഇരുളും വെളിച്ചവും കാലവുമുറങ്ങി,
അച്ഛനെകാണാതെ അകത്തേതൊട്ടിലില്‍
ഉണ്ണിയുമുറങ്ങി; ദൂരെയൊരു നിഴലായി
ജനാലച്ചില്ലിന്നപ്പുറം ഉറങ്ങാത്തതെന്തേ നീ?

മരുഭൂവിന്റെ വരണ്ട ചുണ്ടുകളില്‍
വിരിയുന്ന പുഞ്ചിരിയില്‍, തലമുറകളുടെ
സ്നേഹം ചാലിച്ചുചേര്‍ത്തത് മഴയറിയുക;
അനിവാര്യവിധിയുടെ കൂട്ടിച്ചേര്‍ക്കലിലാവും!

അന്ന്, അതിതീക്ഷ്ണമായ്പെയ്താലും മരുഭൂ
അറിഞ്ഞേക്കില്ല, മഴയുടെ ആസക്തി!