Sunday, July 10, 2011

മൂളിപ്പാട്ടുകള്‍ പറയാതിരിക്കുന്നത്....

മുന്നിലെ പിരിയുന്ന പാതകളില്‍
വിടപറയാതെ മറുവഴിതേടിയവന്‍
തൊണ്ടയില്‍ മരിച്ചുവീണ നിലവിളിപോല്‍
സ്മൃതികളില്‍ ജനിച്ച്, മൃതിയടയുന്നനേരം
മനതാരില്‍ ആരോ തേങ്ങുന്നു;
'നീയൊരു മൂളിപ്പാട്ടുമാത്രം!'

അറിയാത്ത വരികളുടെ
പൊരുള്‍ തേടാതെ മൂളുന്ന
പാട്ടിനെ ജനിമൃതികളുടെ
ബാന്ധവം തേടിയെത്താറില്ല!

മൂളുന്ന പാട്ടുകള്‍ക്ക്
ഈണം മാത്രം സ്വന്തം;
അര്‍ത്ഥവും അക്ഷരങ്ങളും
വികാരവുമില്ല; സ്വത്വവും!

ഇടവേളകളിലെ അര്‍ത്ഥശൂന്യ-
മൂളലില്‍ അര്‍ദ്ധമാം വരികള്‍
പൂരണം നേടുന്നു;വെങ്കിലും
ചായം തേച്ച അക്ഷരങ്ങള്‍
മങ്ങിമറയുന്നുണ്ടാവുമെന്നറിയുക!

പാടട്ടെയിനിയൊരു മേഘമല്‍ഹാര്‍
കറുത്ത പ്രണയമേഘം പെയ്തൊഴിഞ്ഞ്
വെളിച്ചത്തുരുത്തുകള്‍ പരക്കട്ടെ;
പ്രണയം മൂളിപ്പാട്ടായ് പിന്നെയും പടരുവോളം!

Thursday, February 17, 2011

ചിതലരിക്കുവോളം

തളര്‍ന്ന ശരീരത്തിലെ തളരാത്ത
മനസ്സില്‍ ചേര്‍ത്തുവെച്ച ഗണിത-
പുസ്തകത്തിലെ ചിലയേടുകളില്‍
ചിതലരിച്ചത് അച്ഛനറിഞ്ഞുകാണില്ല;

തളര്‍ന്ന പെരുവിരലില്‍ ജീവിത-
ശേഷിപ്പായി മക്കള്‍ പുരട്ടിയ മഷി
കറുത്തുണങ്ങിയനേരം ഇറ്റുവീണ ഉപ്പുനീര്‍
നേര്‍ത്ത ശ്വാസം വിഴുങ്ങുവോളം!

വിഷം ചേര്‍ത്ത കഞ്ഞി മോന്തിയ
അച്ഛന്റെ ആനന്ദത്തില്‍ അമ്മ ചിരിച്ചത്
ചിതലരിച്ചിട്ടും നശിക്കാത്ത മന-
ക്കണക്കോര്‍ത്തായിരിക്കണം!

ഉമ്മറച്ചുമരിലെ ചെമ്മണ്ണുമറച്ച്
പരുപരുത്ത ക്യാന്‍വാസില്‍
വര്‍ണ്ണചിത്രമായിനി വിശ്രമിച്ചീടാം-
മുഖത്ത് സുഷിരങ്ങള്‍ വീഴ്ത്തി
ചുവപ്പുചാലിച്ച്, ചിതലരിക്കുവോളം!

Thursday, December 16, 2010

നിറഭേദങ്ങള്‍

നിറം മാറ്റിയ ചോരത്തുള്ളികള്‍
ധവളപക്ഷത്തില്‍ ചേര്‍ത്തുവെച്ച്
വിധിയുടെ ലിറ്റ്മസ്, തീക്ഷ്ണമാം
'മോഹ'ത്തെ ഒഴുക്കിക്കളഞ്ഞുവോ...!

വൈദ്യം തേടിയലഞ്ഞ നാളുകളില്‍
സ്വരുക്കൂട്ടിയ പാവക്കുഞ്ഞുങ്ങള്‍ക്കരികെ,
പ്രിയനേകിയ വെളുത്ത മാത്രകള്‍ക്ക്
ദുഷിച്ച ചുവപ്പില്‍ സമാധിയൊരുങ്ങി!

പിറവിയറിയാതെ 'മരിച്ച' ജീവകണിക‍
വികൃതഗര്‍ഭപാത്രത്തില്‍ ചുവപ്പായനേരം,
ചുരന്ന മാറിടം തുടയ്ക്കാത്ത ‘അമ്മ'യ്ക്കരികില്‍
അനാഥമായുറങ്ങുന്ന പാവക്കുഞ്ഞിന്
ജീവനേകാന്‍ ദൈവം വീണ്ടും മറക്കും!

മാറ്റിയ നിറത്തിന്‍ പൊരുളറിയില്ലെങ്കിലും
പ്രിയലിറ്റ്മസ്, നീ നരച്ചുപോകാതിരിക്കട്ടെ....!

Sunday, September 26, 2010

മരുഭൂമി പറയാതിരിക്കുന്നത്...

ആഴങ്ങളില്‍ വന്യമായ്പെയ്തിറങ്ങിയ മഴ,
ആസക്തിയില്‍ പ്രജ്ഞയറ്റ് മേഘമായുറഞ്ഞു.
ജീവന്റെ ആദ്യതുടിപ്പിന്‍ നിര്‍വൃതിയിലും
മഴയുടെ വരവും കാത്ത് മരുഭൂവിരുന്നു.

മഴയുടെ തുറക്കാ‍ത്ത ജനാലച്ചില്ലുകളില്‍
തട്ടി,ച്ചിന്നിച്ചിതറിയ മിഴികള്‍ നിറഞ്ഞ്
പാതയറിയാതെ ചാലിട്ടൊഴുകിയ രക്തം
മരീചികയുടെ പുതപ്പില്‍ അഭയം തേടുന്നനേരം
സ്വപ്നങ്ങളില്‍ മരുഭൂ ചോദിക്കുന്നുണ്ടാവും;

ഇരുളും വെളിച്ചവും കാലവുമുറങ്ങി,
അച്ഛനെകാണാതെ അകത്തേതൊട്ടിലില്‍
ഉണ്ണിയുമുറങ്ങി; ദൂരെയൊരു നിഴലായി
ജനാലച്ചില്ലിന്നപ്പുറം ഉറങ്ങാത്തതെന്തേ നീ?

മരുഭൂവിന്റെ വരണ്ട ചുണ്ടുകളില്‍
വിരിയുന്ന പുഞ്ചിരിയില്‍, തലമുറകളുടെ
സ്നേഹം ചാലിച്ചുചേര്‍ത്തത് മഴയറിയുക;
അനിവാര്യവിധിയുടെ കൂട്ടിച്ചേര്‍ക്കലിലാവും!

അന്ന്, അതിതീക്ഷ്ണമായ്പെയ്താലും മരുഭൂ
അറിഞ്ഞേക്കില്ല, മഴയുടെ ആസക്തി!

Saturday, August 7, 2010

രക്തവര്‍ണ്ണപ്പൂക്കള്‍

ആഴ്ന്നിറക്കിയ ആയുധത്തിന്റെ
മൂര്‍ച്ചയുള്ള തണുപ്പില്‍ വിറച്ച മരം
ഭൂമിയ്ക്കുമ്മയേകിയുറങ്ങുന്ന നേരം
ദാനമേകും രക്തവര്‍ണ്ണപ്പൂക്കള്‍!

വരണ്ടുണങ്ങിയ ഭൂമിയില്‍
നിപതിച്ച പരാഗരേണുക്കള്‍
പ്രജ്ഞയറ്റ് ഒഴുകിയനേരം
നിലാവിന്റെ ജലച്ചായത്തില്‍
മിഴിനീര്‍ ചാലിച്ചുചേര്‍ത്ത്,
രാത്രിയുടെ പ്രതലത്തില്‍
ചുമര്‍ചിത്രങ്ങള്‍ രചിച്ച്
മുറിവില്‍ മരുന്നു പുരട്ടുന്നു
കൊഴിഞ്ഞയിലകള്‍!

ചതഞ്ഞരഞ്ഞ പൂക്കളിലെ
കട്ടപിടിച്ച ചോരയില്‍
മുങ്ങിമരിച്ച പരാഗരേണു
ഉയിര്‍ത്തേഴുന്നേല്‍ക്കുംവരെ
മാരുതന്‍ വിരുന്നെത്തില്ല;എങ്കിലും,

മനോവീണയില്‍ സ്മൃതിതന്ത്രികള്‍ മീട്ടി
പാതിരാമഴയില്‍ നീലാംബരി മൂളി
ചുംബിച്ചുണര്‍ത്താന്‍ അവന്‍ വരുന്നദിനം
കാഴ്ചവയ്ക്കണം ഒരുനുള്ളുപൂമ്പൊടി‍!

Thursday, May 27, 2010

പെയ്തൊഴിഞ്ഞ മഴയില്‍....

പാതകള്‍ മഴയെയറിയുമെന്നൊരു മൊഴി
വഴിയറിയാതാരെയോ കാത്തിരിക്കുന്നു!

പെരുമഴ പെയ്തുപോയ മനസ്സിന്റെ നനഞ്ഞ
ജനാലച്ചില്ലുകളില്‍ ദു:ഖങ്ങള്‍ ഇപ്പോള്‍
മുട്ടിവിളിക്കാറില്ല, തുറന്നിട്ട വാതായനങ്ങള്‍ കടന്ന്
വരാറുമില്ല; ദു:ഖങ്ങള്‍ക്കും മടുത്തിരിക്കണം...

നിന്നെപ്പുണരാന്‍ എനിക്ക് കൈകളില്ലല്ലോ എന്ന് ചൊല്ലി
കവിതകളുടെ കാറ്റ് ഇനി എന്നെ തേടിയെത്തില്ല;
കവിതകള്‍ക്ക് എന്നെ വേണ്ടാതായിരിക്കുന്നു...

പൂജ്യത്തില്‍ നിന്ന് പൂജ്യമെടുത്താലും
പൂജ്യത്തിനോട് പൂജ്യം കൂട്ടിവെച്ചാലും
ഉത്തരം പൂജ്യമെന്ന അറിവിന്റെ നിറവില്‍
മുറുകുന്ന പൂജ്യത്തില്‍ തലപൂഴ്ത്തിയുറങ്ങണം!

ഏറ്റവും പ്രിയപ്പെട്ടത് കൂടെയുണ്ടായിട്ടും ഏകാന്തത
മാത്രം പ്രണയിച്ച എന്റെ രാവുകളില്‍ ചിന്തകളെ വഞ്ചിച്ച്,
അക്ഷരങ്ങളില്‍‍ ഊതിയൂതിമിനുക്കിപ്പണിത കവിതകളില്‍
കൂടുകൂട്ടിയത് അര്‍ത്ഥങ്ങളോ അര്‍ത്ഥമില്ലായ്മയോ...?

ഒരുപക്ഷേ, ഉരുണ്ടുകൂടിയ മിഴിനീര്‍കണങ്ങള്‍ വെറുതെ അക്ഷരങ്ങളായതാവാം;
അല്ലെങ്കില്‍, ഒരു കരള്‍ പിളരും കാലത്തിന്റെ നേര്‍ക്കാഴ്ചയില്‍ മനസ്സ്
പിടഞ്ഞതാവാം, അതുമല്ലെങ്കില്‍ സ്മൃതികള്‍, ചിരംജീവികള്‍ ചിരിക്കുന്നതാവാം!
ഒരിക്കല്‍ക്കൂടി,യൊരു വായനയില്‍, ഒരു പിന്‍നടത്തത്തില്‍ ചികഞ്ഞിട്ടും
അറിയാനാവുന്നില്ല എന്തിനു വേണ്ടിയായിരുന്നു ഈ‍ വെറും കവിതകള്‍...?

കവിതകളിലെ 'വിത' തേടി വന്ന്, സ്നേഹം വിതച്ചവന്‍,
എന്റെ ദു:ഖങ്ങളുടെ വീതം പിടിച്ചുവാങ്ങിയവന്‍
പിന്‍വിളിയരുതെന്ന അന്ത്യശാസനത്തില്‍ തിര്‍ഞ്ഞുനോക്കാതെ
അനന്തമായ പാതയില്‍ അകന്നുപോവുന്നു.......എന്തേ,
തളര്‍ന്നുപോയ മനസ്സിനെയാശ്വസിപ്പിക്കാന്‍ ചിലയക്ഷരങ്ങളെങ്കിലും..?

അന്ന്, ചിലയറിവുകളുടെ നീറുന്ന വേദനയില്‍ കുറിച്ചത് വീണ്ടുമോര്‍ക്കുന്നു-

ദൂരെ, അനാഥയുടെ
സനാഥമായ കാലം!

സര്‍പ്പക്കാവില,ന്തിയില്‍
വിളക്കുവെയ്ക്കുന്ന
അനിയത്തി, രണ്ടുതുള്ളി
ഉപ്പുചേര്‍ത്ത ജലം നല്‍കി
നടന്നുപോകുന്നു.

ഓര്‍മ്മകളില്‍ എന്റെ അക്ഷരങ്ങളെ വെറുതെ‍ വിട്ട് മറയട്ടെ-
ഒരുപിടി നന്മകള്‍, ചിലപേരുകള്‍, നല്ല മനസ്സുകള്‍, സ്നേഹം....
എന്നുമോര്‍മ്മയുണ്ടാവും....

എന്നില്‍ ചലനമുണ്ടാക്കിവരോട് സന്തോഷത്തോടെ നന്ദി പറയട്ടെ-
ചെറിയനാടന്‍ ചേട്ടന്‍, ചേട്ടന്റെ ഇമ്പ്രൂസ്, മാണിക്യം ചേച്ചി, ഹേനാ, സിജി, സെറിനേച്ചി, സംഗീതേച്ചി, നജീമിക്ക, സുല്‍, അഞ്ജു, തള്ളശ്ശേരി, യൂസുഫിക്ക, ലക്മ്യേച്ചി, അനുപമ, പകല്‍, സുനില്‍, രഞ്ജിത്ത്, പല്ലശ്ശന, അജിത്തേട്ടന്‍, അനൂപ് - മറക്കാനാവാത്ത ധാരാളം പേരുകള്‍....

പെയ്ത മാനം ചാലിക്കുന്ന
നിറക്കൂട്ടുകള്‍ കണ്ട്
പെയ്യാത്ത മാനത്തിന്റെ
ഉരുണ്ടുകൂടിയ ദു:ഖം ചിരിച്ചോതി-
''നീണ്ടുപോകുന്നതെങ്കിലും
ഉരുണ്ട ഭൂമിയിലെ വഴികള്‍ക്ക്
കൂട്ടിമുട്ടാതിരിക്കാനാവില്ല...!''

പക്ഷേ, പ്രതീക്ഷകള്‍ക്ക് ചിറക് കരിഞ്ഞ ഒരുകാലത്ത്
പിന്‍വിളി വിളിക്കാനാവാത്തയകലത്തില്‍ നടക്കേണ്ടതുണ്ട്;
ഒന്നുകൂടി, ഒരിക്കല്‍ക്കൂടി പറയട്ടെ,
ആത്മാര്‍ത്ഥമായ നന്ദി!

മുന്‍പ് കുറിച്ചിട്ട ചിലവരികളുടെ അര്‍ത്ഥം എന്നെനോക്കിച്ചിരിക്കുന്നു ഇപ്പോള്‍-

‘മരിച്ച‘ ഓര്‍മ്മകളില്‍
അക്ഷരങ്ങളായുറഞ്ഞവരും,
‘ജീവിക്കുന്ന‘ ഓര്‍മ്മകളില്‍
വര്‍ഷപാതമായി വന്ന്
വേനലിന്റെ കൊടുംചൂട്
തേടി യാത്ര നടത്തുന്നവരും
മറവിയില്‍ വിലീനമാകുന്നു!

എങ്കിലും, മിണ്ടിയും മിണ്ടാതിരുന്നും എപ്പോഴെങ്കിലും
ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ മാപ്പ്...

ഒരു അമാവാസിയില്‍ കുറിച്ച കവിതയിലെ
അവന്‍ തിരുത്തിയ അക്ഷരങ്ങള്‍ പാടുന്നു-

പറയാതെ പോയ
വാക്കുകളുടെ
പുണ്യമാവും
നിന്റെ സ്വര്‍ഗ്ഗം!!

പറയാതെ പോയ എന്റെ വാക്കുകളുടെ പുണ്യത്തില്‍ ഇനി തിരിഞ്ഞുനടത്തം-
വിട.......

Friday, May 21, 2010

അമാവാസി

ഇരുട്ടുമൂടിയ ആശുപത്രിവരാന്തകളില്‍
മറ്റൊരു ശില്പമായ് ഇരുന്നവന്റെ
നിറഞ്ഞ മിഴികളില്‍തങ്ങാതെ വീണുടഞ്ഞ
നിമിഷങ്ങള്‍ക്ക്, ആയുസ്സ് ഇത്തിരിദൂരം!

ഇറ്റുവീഴുന്ന നിമിഷത്തുള്ളികളില്‍
ജീവിതം ജീര്‍ണ്ണിച്ചുപോവുമെന്നു നീ!
മരുന്നുകുപ്പികള്‍ നിറഞ്ഞ കിടക്കയില്‍
കൊഴിയുന്ന നിമിഷങ്ങളുടെ വിലാപം!

സ്നേഹമഴയുടെ അക്ഷരങ്ങള്‍കുറിച്ച്
എന്റെ മരണാഭിരതിയുടെ ഇരുട്ടിലേയ്ക്ക്
മിന്നലിന്‍ വെളിച്ചമായ് വന്ന നീയറിഞ്ഞീല,
‘ഇടി‘യുടെ ജീവിതാഭിരതിയെന്നെ കരയിപ്പിച്ചത്!

ജന്മദിനങ്ങളിലെന്നെ തേടിയെത്തിയ
അക്ഷരങ്ങളിലെന്നും തേടിയത് നിന്നെ;
വന്നില്ല നീ; സ്നേഹത്തിന്റെ മധുരം
പുരണ്ട നിന്റെ ശബ്ദവും അക്ഷരങ്ങളും!

നിന്റെ മിഴികളില്‍ എന്നോ നിറഞ്ഞ ജലം
ജന്മാന്തരങ്ങളുടെ ജന്മദിനമൊരുക്കുന്നുവിന്നും!
ഇടിമിന്നല്‍വെളിച്ചത്തില്‍ ഇരുട്ടുചാലിക്കുന്ന
ഏതോ രാത്രികളില്‍ മഴ തേങ്ങുന്നു;

താരയെ സ്നേഹിക്കാനാവാത്ത സൂര്യന്
സ്നേഹിക്കാനാവുമോ അമാവാസിയെ?

മഴയുടെ ആര്‍ത്തനാദമിരമ്പിയ ഒരു
അമാവാസിയില്‍ ജനിച്ചവള്‍ക്ക് കൂട്ട്;
മാനത്തെ വെളിച്ചത്തുരുത്തിന്‍ ജനാല
തുറക്കാന്‍ വൃഥാ ശ്രമിക്കും താരകള്‍ മാത്രം‍!