Thursday, December 16, 2010

നിറഭേദങ്ങള്‍

നിറം മാറ്റിയ ചോരത്തുള്ളികള്‍
ധവളപക്ഷത്തില്‍ ചേര്‍ത്തുവെച്ച്
വിധിയുടെ ലിറ്റ്മസ്, തീക്ഷ്ണമാം
'മോഹ'ത്തെ ഒഴുക്കിക്കളഞ്ഞുവോ...!

വൈദ്യം തേടിയലഞ്ഞ നാളുകളില്‍
സ്വരുക്കൂട്ടിയ പാവക്കുഞ്ഞുങ്ങള്‍ക്കരികെ,
പ്രിയനേകിയ വെളുത്ത മാത്രകള്‍ക്ക്
ദുഷിച്ച ചുവപ്പില്‍ സമാധിയൊരുങ്ങി!

പിറവിയറിയാതെ 'മരിച്ച' ജീവകണിക‍
വികൃതഗര്‍ഭപാത്രത്തില്‍ ചുവപ്പായനേരം,
ചുരന്ന മാറിടം തുടയ്ക്കാത്ത ‘അമ്മ'യ്ക്കരികില്‍
അനാഥമായുറങ്ങുന്ന പാവക്കുഞ്ഞിന്
ജീവനേകാന്‍ ദൈവം വീണ്ടും മറക്കും!

മാറ്റിയ നിറത്തിന്‍ പൊരുളറിയില്ലെങ്കിലും
പ്രിയലിറ്റ്മസ്, നീ നരച്ചുപോകാതിരിക്കട്ടെ....!