Tuesday, April 20, 2010

ചില ശിഥിലചിത്രങ്ങള്‍

കൈത്തണ്ടയിലെ പോറലില്‍
തലോടി അവന്‍ മൊഴിഞ്ഞു,
പ്രണയം നേടുക കഠിനം!

ജീവിതം വേലികെട്ടിപ്പകുത്ത
കിടക്കയില്‍ നിദ്രതഴുകാത്ത
രാത്രികളില്‍ ഓര്‍ത്തു-
പ്രണയത്തീ അണയാതെ
സൂക്ഷിക്കുക അതികഠിനം.

അവനോതി, പ്രണയമൊരു
മണ്‍ചെരാതുപോല്‍;
അഗ്നിയില്‍ വെന്തുനീറി
പ്രകാശമേകി ചിരിക്കും.

കെട്ടടങ്ങി തണുത്തുറയു-
മെന്നോതി അണഞ്ഞ
ചെരാതിലെ കറുപ്പില്‍
സുറുമയെഴുതി ഞാനും!

ഞാന്‍, അവന്‍ കുലച്ച
വില്ലിലെ വെറുമൊരമ്പ്;

വൈകുന്നതെന്തേ നീ,
മാറോടുചേര്‍ത്ത്
വലിച്ചുപിടിച്ചെന്നെ
ദൂരേയ്ക്കയച്ച്
സ്വതന്ത്രനാവുക...!

Thursday, April 15, 2010

വിഷുച്ചിത്രങ്ങള്‍

കൂടിച്ചേരാനാവാതെ മുറിഞ്ഞുപോകുമൊരു-
സ്വപ്നത്തില്‍ തുന്നിച്ചേര്‍ക്കുന്ന പുത്തനുടുപ്പില്‍
സമ്പല്‍സമൃദ്ധിയുടെ കിന്നരം ചേര്‍ക്കുന്നനേരം,
കൈനീട്ടം കിട്ടിയ നാണയത്തുട്ടില്‍ അമ്മയുടെ
വിയര്‍പ്പിന്റെ മണമെന്ന് ചൊല്ലീ അനിയത്തി!

വെന്തുരുകിക്കരയുന്ന പൂത്തിരികളുടെ
ദൈന്യത മുറ്റിയ മൗനസംഗീതത്തില്‍
അയലത്തെ കുട്ടികള്‍ 'തീ'യില്‍ കളിക്കവേ
'തീ'യില്ലാത്തയടുപ്പിലെ വെണ്ണീറില്‍ ഒരു വിഷു!
അച്ഛന്റെ കുഴിഞ്ഞ മിഴികളില്‍ ഇടറുന്ന
മൊഴികളുടെ ഉരുണ്ടുകൂടിയ വര്‍ഷപാതം!‍

സ്വരുക്കൂട്ടിയ മോഹമഞ്ചാടിമണികള്‍
പലതായ് പകുത്ത് കൈനീട്ടം നല്‍കിയൊരമ്മ
സങ്കടമണിച്ചെപ്പില്‍ സ്നേഹം നിറച്ച്
മഞ്ഞനിറം പൂശി വിഷുക്കണിയൊരുക്കുന്നു!

കൃത്രിമപ്പൂക്കളില്‍ പുലരിയുണരാത്ത,
ആശംസാപത്രങ്ങള്‍ അക്ഷരങ്ങള്‍ തുപ്പാത്ത
അന്നത്തെയന്നം തേടുന്ന കുടിലുകളില്‍
'മറ്റേതോ' ദിനംപോല്‍ പോവാറില്ല വിഷു!

ലോകമീയരങ്ങില്‍ വേഷമാടിത്തീര്‍ക്കാന്‍
പുതിയ ചായമിടുന്ന വിഷുദിനത്തില്‍
കണ്ണന്‍ പീതാംബരമണിഞ്ഞ് വിരുന്നുവരും;
മറവിയുടെ ആഴിയില്‍ ദു:ഖങ്ങള്‍ മറയും!

Thursday, April 8, 2010

പാദമുദ്രകള്‍

അച്ഛന്റെ നനഞ്ഞ കാല്‍പ്പാടുകളില്‍
നോവുപടര്‍ത്താതെ നടന്ന നിഴല്‍
കറുപ്പുപുരട്ടി സ്വന്തമാക്കാന്‍
അന്ധകാരം അണഞ്ഞനേരവും
മായാതെനിന്ന കുഞ്ഞുപാദചിത്രങ്ങള്‍
മേഘം പൊഴിച്ച ചുടുമിഴിനീര്‍-
പ്പൂക്കള്‍ വീണായിരിക്കും
കരിഞ്ഞുപോയിരിക്കുക!

സ്നേഹത്തിന്റെ പൂക്കാലം കൊരുത്ത്
അനിയത്തി കോര്‍ത്ത മാലചൂടി
ഒന്നിച്ചുറങ്ങിയ രാത്രികളിലൊന്നില്‍
യാത്രപോയ കുന്നിമണികള്‍ നോക്കി
കുമ്മായമടര്‍ന്നുപോകുന്ന ചുമരിന്റെ
വേദനയില്‍, മനസ്സ് മറവിയില്‍ മുങ്ങിമരിച്ചു!

നിന്റെ വലിയ മിഴികളില്‍
പ്രണയത്തിന്റെ ആഴിയിരമ്പുമ്പോള്‍
തനുവിലുണരുന്ന കാമനദികള്‍
മൃത്യുവടയുന്നെന്ന് ചൊല്ലിയവന്‍
കനവില്‍ നിനച്ചിരിക്കാത്തനേരം
ഉണ്ണാതെയുറങ്ങാതെ തേടിവരുന്നു!

മിഴികളിലിരമ്പുന്ന ആഴി മറച്ച്
കൊട്ടിയടച്ച വാതായനങ്ങള്‍ക്കിപ്പുറം
വെളുത്ത ശീലക്കുടയില്‍ അവനെചേര്‍ത്ത്
നനഞ്ഞ മണ്ണില്‍ നടക്കുന്നനേരം
ആരെയോകാത്ത് പാദമുദ്രകള്‍
അനാഥമായി സമാന്തരമായിക്കിടന്നു!