Saturday, March 27, 2010

സഹയാത്രിക

എന്റെ പ്രണയത്തിന്റെ നീറുന്ന
മുറിവില്‍ ഉപ്പുപുരട്ടി ഏകനായി
യാത്രപോയ നിന്റെ പുറകില്‍
വരാതിരിക്കാന്‍ എനിക്കാവില്ല!

പാദമുദ്രകള്‍ അവശേഷിക്കാത്ത
യാത്ര നിറഞ്ഞ നിന്‍ കവിതകള്‍
മരിച്ചുവീഴില്ല; പക്ഷേ, നിന്റെ
പാദമുദ്രകളില്‍ വഴിയറിഞ്ഞവളുടെ
നഷ്ടപാതകളില്‍ അക്ഷരങ്ങള്‍
എരിഞ്ഞുതീര്‍ന്നേയ്ക്കാം!

വഴി(തെറ്റി)തേടിയെത്തിയ നീണ്ട
സമാന്തരരേഖകളിലൂടെ നടക്കവേ
തട്ടിവീഴ്ത്തിയെന്നെ പ്രാപിച്ച്
ആരവമുണര്‍ത്തി അവനും കടന്നുപോയി.

വീണ്ടും തെളിഞ്ഞ പാദമുദ്രകളില്‍
ചവിട്ടാതെ നടക്കട്ടെ‍ ഒരിക്കലെങ്കിലും!
തിരിച്ചുവരാനൊരു വഴിയൊരുക്കാം
ഇടമില്ലാത്തയിരുട്ടുമുറിയില്‍ നിന്നും...!

Saturday, March 20, 2010

വേര്‍പാടിന്റെ അരുളപ്പാടുകള്‍

ഹൃത്തില്‍നിന്നടര്‍ത്തിയെടുത്ത്
വലിച്ചെറിഞ്ഞ പ്രണയം
വിരിയിച്ച പുഞ്ചിരി, ഇന്നലെ
പെയ്ത മിഴികള്‍ സ്വന്തമാക്കി!

വേര്‍പെടാനെന്നറിഞ്ഞും
വലിച്ചടുപ്പിക്കുന്ന പ്രണയം
സ്മൃതികളായ് വേദന
പടര്‍ത്തും, മൃത്യുവോളം!

വാനത്തിന് ചന്തം നല്‍കി
വെളുത്ത മേഘങ്ങളായി
പുഞ്ചിരിച്ച പ്രണയമിനി
കറുത്തിരുളും വേര്‍പെടാന്‍;
വിരഹമറിയുന്ന നേരം, മാനം
മഴയായി പ്രണയം വീഴ്ത്തും!

പ്രണയമഴ വീണ്ടും തേടിവരും,
അതുവരെ ഉറങ്ങട്ടെ-യിനി
വ്രണിതമാവാന്‍ ഒരുക്കണം
മനവും ശരീരവും ഹൃത്തും!

ഒരുപക്ഷേ, മഴ തേങ്ങിപ്പറയും-
വേര്‍പാട് മൃത്യുവെന്നറിയുക!
കൈത്തണ്ടയിലെ നേര്‍ത്ത പോറലില്‍
പ്രണയം ചുവപ്പായി ഒഴുക്കുകയന്നേരം!