Thursday, February 17, 2011

ചിതലരിക്കുവോളം

തളര്‍ന്ന ശരീരത്തിലെ തളരാത്ത
മനസ്സില്‍ ചേര്‍ത്തുവെച്ച ഗണിത-
പുസ്തകത്തിലെ ചിലയേടുകളില്‍
ചിതലരിച്ചത് അച്ഛനറിഞ്ഞുകാണില്ല;

തളര്‍ന്ന പെരുവിരലില്‍ ജീവിത-
ശേഷിപ്പായി മക്കള്‍ പുരട്ടിയ മഷി
കറുത്തുണങ്ങിയനേരം ഇറ്റുവീണ ഉപ്പുനീര്‍
നേര്‍ത്ത ശ്വാസം വിഴുങ്ങുവോളം!

വിഷം ചേര്‍ത്ത കഞ്ഞി മോന്തിയ
അച്ഛന്റെ ആനന്ദത്തില്‍ അമ്മ ചിരിച്ചത്
ചിതലരിച്ചിട്ടും നശിക്കാത്ത മന-
ക്കണക്കോര്‍ത്തായിരിക്കണം!

ഉമ്മറച്ചുമരിലെ ചെമ്മണ്ണുമറച്ച്
പരുപരുത്ത ക്യാന്‍വാസില്‍
വര്‍ണ്ണചിത്രമായിനി വിശ്രമിച്ചീടാം-
മുഖത്ത് സുഷിരങ്ങള്‍ വീഴ്ത്തി
ചുവപ്പുചാലിച്ച്, ചിതലരിക്കുവോളം!