Friday, January 16, 2009

പ്രണയം സൂക്ഷിക്കുന്നത്...

പ്രണയം മന്ത്രിച്ചു-
നമ്മളൊന്ന്.
മിന്നുകെട്ടിയനേരം
അച്ചനും ചൊല്ലി-
നിങ്ങള്‍ രണ്ടല്ല,
ഇനി ഒന്നുമാത്രം.

സാമ്പാറില്‍ ഉപ്പില്ല;
ചായ കടുപ്പമില്ല
പരാതികളില്‍
ഒന്നെന്ന തോന്നല്‍
പൊട്ടിത്തെറിച്ചു-
അകന്നുമാറിയ
പകുതിക്കിടക്കയില്‍
വികാരിയച്ചന്‍ ചൊല്ലിത്തന്ന
വാചകം ഞെളി-
പിരികൊണ്ടു, മരിച്ചു.

നഗ്നതയില്‍ നാഗമിഴഞ്ഞ
ഒരു ദുസ്സ്വപ്നത്തിനന്ത്യം
പകച്ചെണീറ്റ എന്റെ
മിഴികളില്‍ നോക്കാതെ
മാപ്പുചോദിച്ച്
സ്വന്തം
കിടക്ക തേടി അവന്‍
നടന്നു.
വെള്ള പുതച്ച
പാതിക്കിടക്കയില്‍
പടര്‍ന്ന ശോണിമ
എന്നിലെ എന്നെ
വെറുത്തു.
അഭയം ലഭിക്കാത്ത
എന്റെ ദേഹി
ദേഹം
വെറുത്ത്
പിന്നെയും
നാടുവിട്ടു.

‘സ്നേഹിക്കുന്നവര്‍
സ്വര്‍ഗ്ഗം നേടുന്നു‘

വെറുങ്ങലിച്ച
ദേഹത്തില്‍ ചുംബിച്ചു-
കരഞ്ഞ അവന്റെ
വിലാപത്തില്‍
വികാരിയച്ചന്റെ വാക്കുകള്‍
അലിഞ്ഞുചേര്‍ന്നത്
ആരും കേട്ടില്ല.

6 comments:

തേജസ്വിനി said...

‘സ്നേഹിക്കുന്നവര്‍
സ്വര്‍ഗ്ഗം നേടുന്നു‘

വെറുങ്ങലിച്ച
ദേഹത്തില്‍ ചുംബിച്ചു-
കരഞ്ഞ അവന്റെ
വിലാപത്തില്‍
വികാരിയച്ചന്റെ വാക്കുകള്‍
അലിഞ്ഞുചേര്‍ന്നത്
ആരും കേട്ടില്ല.

പകല്‍കിനാവന്‍ | daYdreaMer said...

നീ ഉണ്ടില്ലെങ്കിലും അവളെ ഊട്ടിക്കുക... !!
നല്ല വരികള്‍
... ആശംസകള്‍...

മാണിക്യം said...

പ്രണയകാലത്ത
സ്നേഹം ഇടിമിന്നലാകും
അപ്പോഴും ഒന്ന്
ശ്രദ്ധിച്ചാല്‍ കാണാം
മിന്നലിനും ഇടിക്കും
തമ്മില്‍ ഒരു ഗ്യാപ്പ്!
അഥവാ വിടവ്
ഇല്ലാതാകുന്നില്ല
കൂട്ടാതിരിക്കാന്‍
ശ്രമിക്കാം ..
വളരെ ലളിതം!
വാചകങ്ങളില്‍ -
വചനങ്ങളില്‍
ഒളിപ്പിക്കാനാവില്ല
വ്യക്തിത്വത്തെ.
അവനും അവളും
എന്നും വ്യക്തികളാണ്.
ഒന്നും ആശിക്കാതെ
പരിഭവിക്കാതെ പരസ്പര
പൂരിതങ്ങളാവാന്‍ പറ്റുമോ?
എങ്കില്‍ നേടാം സ്വര്‍ഗം!

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു....
പ്രണയാനന്തരം പ്രളയം!
എന്ന പോലെ!!!!
തേജസ്വിനിയുടെ കാവ്യ വഴികളിലെ
ഭ്രമാത്മകമായ 'ട്വിസ്റ്റു'കള്‍ ഇവിടെയും ഫലപ്രദമായുപയോഗിച്ചിരിക്കുന്നു...
ആശംസകള്‍...

തേജസ്വിനി said...

മാണിക്യം...
പ്രണയിക്കുമ്പോള്‍ ദൈവം ഹൃദയങ്ങളില്‍ കുടിയേറുന്നു എന്ന ഖലീല്‍ ജിബ്രാന്റെ വരികള്‍ വായിച്ച്
പ്രണയം മനസ്സില്‍ സൂക്ഷിച്ച ഒരു കാലം....പ്രണയം നല്‍കുന്ന വികാരങ്ങള്‍ നാനാവിധമത്രെ...എനിക്ക്???? ശരിക്കും അറിയില്ല...
എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി, സ്നേഹത്തിന്...

Sureshkumar Punjhayil said...

‘സ്നേഹിക്കുന്നവര്‍
സ്വര്‍ഗ്ഗം നേടുന്നു‘

Enteyum Ashamsakal...!!!