Friday, August 7, 2009

കലണ്ടര്‍ ഓര്‍മ്മിപ്പിക്കുന്നത്....

മരണമടഞ്ഞ ദിനങ്ങളുടെ
വേര്‍പാടുദു:ഖത്തിലായിരിക്കും
കലണ്ടറിലെ ദിനങ്ങള്‍
കറുത്തുപോയത്!

ദിനങ്ങള്‍ക്കിടയിലെ ഭിന്നകങ്ങള്‍
പുറത്തുവരാനാവാതെ
തളര്‍ന്നുറങ്ങുമ്പോള്‍
ചിലയോര്‍മ്മകളുടെ
രക്തസാക്ഷിത്വം
ചുവന്ന മഷിപുരട്ടി
ചോര മണപ്പിച്ച്
നരയ്ക്കാതെ കുഴങ്ങുന്നു!

മരിച്ച ഇന്നലെകള്‍ക്കും
സ്വപ്നങ്ങള്‍ നിറച്ച
നാളെകള്‍ക്കുമിടയില്‍
സമചതുരക്കള്ളിയില്‍ വിശ്രമിച്ച്
സ്വയം നീറി നീറി,യുറങ്ങി
ഇന്നുകള്‍ ചരിത്രമാകും!

പ്രവചിക്കപ്പെട്ട ഭാവിയില്‍
മരണം കണ്ട കലണ്ടര്‍
നിറങ്ങള്‍ നിഷേധിക്കപ്പെട്ട്
ആണികളില്‍ തൂങ്ങിമരിക്കുന്നനേരം
മഴയായും മഞ്ഞായും
വെയിലായും പ്രകൃതി
കലണ്ടറിന്റെ വേദന
കരഞ്ഞുതീര്‍ക്കുന്നു!

Thursday, July 30, 2009

കറുപ്പിന്റെ നിറക്കൂട്ടുകള്‍

മാലാഖമാര്‍ കാവലില്ലാത്ത
അമാവാസിയില്‍, ഒരു
മണ്‍ചെരാതുവെട്ടത്തില്‍
പിറന്നതുകൊണ്ടത്രെ
ഞാന്‍ കറുത്തുപോയത്.

എന്റെ നിറത്തില്‍ സുന്ദരിയായ
കാര്‍കൂന്തല്‍ വെട്ടിമാറ്റിയ ഞാന്‍
കണ്ട കണ്ണാടിയും അന്ധമായിരുന്നു!

ഉടഞ്ഞ ചില്ലുകളില്‍ പതിഞ്ഞ
ചിതറിയ പ്രതിബിംബക്കറുപ്പില്‍
പടര്‍ന്ന ചോരയില്‍, തിഥികള്‍
അടര്‍ന്നുവീണ് അഗ്നിശുദ്ധി വരുത്തി,
ഈറന്‍ മാറ്റി തിരിച്ചുപോയി!

അമ്മയുടെ, അച്ഛന്റെ
ഹൃദയത്തിന്‍ നെരിപ്പോടില്‍
വെന്ത സ്വപ്നങ്ങളുടെ വെളുപ്പ്
കൈകൊട്ടി വിളിക്കുന്നു-
കറുപ്പ്, കറുത്തുസുന്ദരമാകുന്നു!

Sunday, July 26, 2009

മറവി സ്മൃതികളോട് പറയുന്നത്...

മനസ്സ് മുന്‍പേ നടന്ന പാതകളില്‍
മാര്‍ഗ്ഗം തേടിയ വര്‍ഷാദ്യപാദങ്ങളെ
കളിയാക്കിച്ചിരിച്ച കാലവും,
വര്‍ഷാന്ത്യങ്ങളായി മറവിയില്‍
കൊഴിഞ്ഞുവീഴുന്നു!

‘മരിച്ച‘ ഓര്‍മ്മകളില്‍
അക്ഷരങ്ങളായുറഞ്ഞവരും,
‘ജീവിക്കുന്ന‘ ഓര്‍മ്മകളില്‍
വര്‍ഷപാതമായി വന്ന്
വേനലിന്റെ കൊടുംചൂട്
തേടി യാത്ര നടത്തുന്നവരും
മറവിയില്‍ വിലീനമാകുന്നു!

മറവിയുടെ ആഴങ്ങളില്‍,
വാക്കുകളില്‍ വേനല്‍മഴ നിറച്ച്
ഏകാന്തരാവിലുറക്കുപാട്ടായി
സ്മൃതികള്‍ സംഗീതമുതിര്‍ക്കുന്ന നേരം
കൊഴിഞ്ഞുവീണ വര്‍ഷാന്ത്യങ്ങള്‍
വര്‍ഷാദ്യങ്ങളായി തിരിച്ചുവരും!

ഇത് മോക്ഷത്തിന്റെ ദിനം-
മനസ്സിന് ശരീരത്തില്‍ നിന്നും;
ഓര്‍മ്മകള്‍ക്ക് മറവിയില്‍ നിന്നും!

Thursday, July 9, 2009

മഴ മൂളാത്ത മേഘമല്‍ഹാര്‍

നിരത്തിലെ മൂലയില്‍
കിടന്ന അച്ഛന്റെ
കോടിയ വായില്‍
നിറഞ്ഞ മഴ, ഒരുപിടി
സ്വപ്നങ്ങള്‍ നനച്ചു-
കുതിര്‍ത്ത് ഒഴുകി.

ഓട്ടിന്‍പുറത്ത്
തിമിര്‍ത്ത മഴയോടൊപ്പം
മേഘമല്‍ഹാര്‍
മൂളിയ അമ്മയുടെ
നെറ്റിയിലൂടെ ഒഴുകി
ഒരു മഴത്തുള്ളി
സിന്ദൂരം മായ്ച്ച്
മരിച്ചു വീണു.

നിലയ്ക്കാത്ത മഴയുടെ
സംഗീതത്തില്‍ സ്വന്തം താളം
അറിയാതെ കുഴങ്ങിയ
അമ്മയെ തേടി, പുറത്ത്
മഴ നനഞ്ഞുമയങ്ങിയ
അച്ഛന്റെ മൂകതയില്‍
‘പായ‘യില്‍ വീഴുന്ന
മഴയുടെ സംഗീതം വിറച്ചു!

മഴയെ പ്രണയിച്ചു നടന്ന
അമ്മയുടെ വഴികള്‍
സിന്ദൂരം വീണ്
ചുവന്നിരിക്കുന്നു!
ലോകം കാണാതെ
തിരിച്ചുപോയ
കുഞ്ഞുസ്വപ്നങ്ങളുടെ
ചോര വീണു ചുവന്ന
വഴികളില്‍ ഇനിയും മഴ പെയ്യും-
മേഘമല്‍ഹാര്‍ ഇല്ലാത്ത
വെറും മഴത്തുള്ളികള്‍!

മഴ മൂളാത്ത മേഘമല്‍ഹാര്‍

നിരത്തിലെ മൂലയില്‍
കിടന്ന അച്ഛന്റെ
കോടിയ വായില്‍
നിറഞ്ഞ മഴ, ഒരുപിടി
സ്വപ്നങ്ങള്‍ നനച്ചു-
കുതിര്‍ത്ത് ഒഴുകി.

ഓട്ടിന്‍പുറത്ത്
തിമിര്‍ത്ത മഴയോടൊപ്പം
മേഘമല്‍ഹാര്‍
മൂളിയ അമ്മയുടെ
നെറ്റിയിലൂടെ ഒഴുകി
ഒരു മഴത്തുള്ളി
സിന്ദൂരം മായ്ച്ച്
മരിച്ചു വീണു.

നിലയ്ക്കാത്ത മഴയുടെ
സംഗീതത്തില്‍ സ്വന്തം താളം
അറിയാതെ കുഴങ്ങിയ
അമ്മയെ തേടി, പുറത്ത്
മഴ നനഞ്ഞുമയങ്ങിയ
അച്ഛന്റെ മൂകതയില്‍
‘പായ‘യില്‍ വീഴുന്ന
മഴയുടെ സംഗീതം വിറച്ചു!

മഴയെ പ്രണയിച്ചു നടന്ന
അമ്മയുടെ വഴികള്‍
സിന്ദൂരം വീണ്
ചുവന്നിരിക്കുന്നു!
ലോകം കാണാതെ
തിരിച്ചുപോയ
കുഞ്ഞുസ്വപ്നങ്ങളുടെ
ചോര വീണു ചുവന്ന
വഴികളില്‍ ഇനിയും മഴ പെയ്യും-
മേഘമല്‍ഹാര്‍ ഇല്ലാത്ത
വെറും മഴത്തുള്ളികള്‍!

Tuesday, June 23, 2009

സ്വപ്നത്തിന്റെ നിറഭേദങ്ങള്‍

ജനാലയ്ക്കപ്പുറം പൂക്കുന്ന വെയില്‍
ജനാലയോളമെത്തി മടങ്ങിപ്പോകുന്നു;
ഇരുട്ടുവീഴുന്ന മിഴികളില്‍
സ്വപ്നങ്ങള്‍ പുഴുക്കളായിഴയുന്നു!

ഒഴിഞ്ഞ മരുന്നുകുപ്പികളും
ഉരുണ്ട ‘മാത്ര’കളും നിറഞ്ഞ
ബഹുവര്‍ണ്ണകൊളാഷില്‍
ഒരു കുഞ്ഞ് നിലവിളിക്കുന്നത്
എന്തേ, കേട്ടില്ലയാരും?...

തളര്‍ന്നയെന്‍ കാലുകള്‍ക്കരികില്‍
റെറ്റിനയില്‍ തട്ടി മരിച്ചുവീഴുന്ന-
കെണിയില്‍ അകപ്പെട്ട
എലിയുടെ മിഴികളിലെ
‘പരിഹാസം‘, ദീനതയിലും
ഉയിര്‍ത്തെഴുന്നേറ്റ് ചിരിക്കുന്നു!

കനലെരിയുന്ന മനസ്സില്‍
വാക്കുകളുടെ വര്‍ഷപാതമായി
കവിതകള്‍ പിറക്കുന്നനേരം,
എന്റെ പുഞ്ചിരിയിലെ
കാപട്യത്തിന്റെ നിറച്ചാര്‍ത്ത്
ആത്മാഹുതിയടയുന്നു!

തളര്‍ന്ന കാലുകളില്‍ മുളവെച്ചുകെട്ടി
ഇനിയും, പെയ്യാത്ത മഴക്കാറിനൊപ്പം
നടന്നുനീങ്ങണം-പ്രണയമിനി കാണാതെ വയ്യ!

Monday, June 8, 2009

കറുപ്പുമൂടിയ അഗ്നിച്ചിറകുകള്‍

അഗ്നി നോക്കിനില്‍ക്കെയെന്‍
വിരലുകളില്‍ മുറുകെപിടിച്ച്
ജീവിതത്തിന്‍ വാതായനങ്ങള്‍
മലര്‍ക്കെതുറന്നവന്‍ അഗ്നിയുടെ
സ്നേഹം തേടി യാത്രപോകുന്നു!

തുളുമ്പാത്ത സ്നേഹനിറകുടം
നിറയാതെ സൂക്ഷിച്ചത്
നിനക്കുവേണ്ടിയായിരുന്നു!
അഗ്നിവിഴുങ്ങുന്ന ഓര്‍മ്മപ്പൂവിലെ
നിന്റെ മുഖത്തിന് അണഞ്ഞ
അഗ്നിയുടെ കറുപ്പുനിറം!

‘എന്റെ ഹൃദയത്തോളം
നിന്നെ ഞാന്‍ സ്നേഹിക്കുന്നു‘
ചുംബനാന്ത്യം, ഒരു മൊഴി
ഹൃദയശിലയില്‍ തട്ടി
ഇന്നും മരിച്ചുവീണത്
നിന്നെക്കുറിച്ചോര്‍ത്തായിരിക്കും.