Saturday, December 26, 2009

പ്രണയം...

നിറയിരുട്ടില്‍, നീ കൊളുത്തിയ
പ്രണയച്ചെരാതിന്‍ വെളിച്ചത്തുരുത്തിലെ
നിഴല്‍പേക്കോലങ്ങളില്‍ പറയാതെപോയ
പ്രണയത്തിന്റെ മുഖങ്ങള്‍!

കടുത്തവേനലില്‍, ജീവിതച്ചാലില്‍
വരണ്ടുണങ്ങിയ പ്രണയമഴ
'നഷ്ടപ്രണയ'മെന്ന വാക്കുതടങ്കലില്‍
ഇരുണ്ടമേഘമായ് നീറിയുറഞ്ഞു.

എന്റെ പ്രണയമെഴുതാനുള്ള
അക്ഷരങ്ങളില്‍ മഷി പുരട്ടാന്‍
ഭാഷയ്ക്ക് നിറമില്ലെന്ന നിന്‍മൊഴി
ഡയറിത്താളില്‍ കറുപ്പായുറങ്ങുന്നു!

പ്രണയത്തിന് മരണമില്ലെന്നറിയുന്നനേരം
അറിയുന്നു മരണത്തിന്‍ പ്രണയം!‍

Saturday, November 28, 2009

വൃദ്ധസദനങ്ങള്‍ പറയാതിരിക്കുന്നത്...

നിറമിഴികള്‍ തുടയ്ക്കാതെ
മൂകയാത്രാമൊഴി നേരുന്ന‍ അച്ഛന്‍
പിന്‍വിളി വിളിക്കാതെ തേങ്ങി!
ഉപേക്ഷിക്കപ്പെടുന്നവന്റെ ചങ്കിടിപ്പറിയാത്ത
മക്കള്‍, പിന്നിടുന്ന നീണ്ട വഴികളില്‍
അച്ഛനെ‍ ഓര്‍മ്മകളായ് എഴുതിച്ചേര്‍ക്കും!

ജീവിതപ്പാത്രത്തില്‍ വരകളും കുറികളും
നിറങ്ങളും ചാര്‍ത്തി, തലമുറകള്‍
'ആധുനികകല'യുണ്ടാക്കി രസിക്കുംനേരം
പിന്നിക്കീറിയ ഓര്‍മ്മക്കടലാസിലെ
മങ്ങിയ അക്ഷരങ്ങള്‍ക്ക് അര്‍ത്ഥം
തുന്നിച്ചേര്‍ക്കുകയായിരുന്നു,
രക്തം വിറ്റ് ജീവിതം കരുപ്പിടിച്ചവന്‍!

വയോജനശാലകളില്‍ മരിച്ചുവീഴുന്ന
ദു:ഖകണങ്ങള്‍ പെറുക്കിയെടുത്ത്
ആവര്‍ത്തനചരിതമെഴുതാന്‍
അവതാരങ്ങള്‍ മറന്നുപോകുംകാലം
കൃത്രിമക്കൂട്ടുകള്‍ ചാലിച്ചുചേര്‍ത്ത
വലിയ കൊളാഷുകളിലെ
തമോഗര്‍ത്തങ്ങളില്‍ പണിതുയര്‍ത്തും
'വിരമിക്കല്‍ വീടു'കളില്‍
ആധുനികതയെ ചില്ലിട്ടുമൂടി
'അത്യന്താധുനികം' പല്ലിളിക്കും.

Friday, November 13, 2009

പ്രണയം പുഷ്പിക്കുന്ന വഴിത്താരകള്‍

പഴകിദ്രവിച്ച ഗോവണി കയറി
പ്രണയഹാരം അണിയാന്‍ നേരം
ഒരു കാലിടറലില്‍ വീണുപോയേക്കാവുന്ന
ആഴങ്ങളെക്കുറിച്ചായിരുന്നു
അവരുടെ ചിന്ത!

സ്നേഹത്തിന്റെ ഉത്തുംഗതയിലും
പിന്‍തുടരുന്ന വേര്‍പാടിന്റെ ഭയം
അരിച്ചെത്തുന്ന തണുപ്പായി
മനസ്സിനെ മരവിപ്പിച്ച്നേരം
ചോര്‍ന്നുപോകുന്ന പ്രണയത്തിന്റെ
ചോര കാണാനാവാതെ
വിപരീതദിശകളിലേക്ക്
അവര്‍ നടന്നു.

പെയ്ത മാനം ചാലിക്കുന്ന
നിറക്കൂട്ടുകള്‍ കണ്ട്
പെയ്യാത്ത മാനത്തിന്റെ
ഉരുണ്ടുകൂടിയ ദു:ഖം ചിരിച്ചോതി-
''നീണ്ടുപോകുന്നതെങ്കിലും
ഉരുണ്ട ഭൂമിയിലെ വഴികള്‍ക്ക്
കൂട്ടിമുട്ടാതിരിക്കാനാവില്ല...!''

പ്രണയം പുഷ്പിക്കുന്നത്
കൈകോര്‍ത്തുപിടിച്ച് നടന്നു-
നീങ്ങുന്ന വഴിത്താരകളിലല്ല;
വേര്‍പാടിന്റെ ഏകാന്തവിജന-
താഴ്വരകളിലത്രെ!

Monday, September 7, 2009

ബൂമറാംഗ്

മാനത്തോളമെത്തിയ കല്‍ക്കഷ്ണം
യാത്രതീര്‍ന്ന നിമിഷാര്‍ദ്ധനേരം
ഉയരം ‘താഴ്ച‘യെന്നറിയാതെ
താഴേക്കുനോക്കിയാര്‍ത്തുചിരിച്ചു!

വിളിക്കാതെ വന്ന വിരുന്നുകാരന്റെ
ചിരി നോക്കി മാനം മുഖം കറുപ്പിച്ചു!
വെറുപ്പുപടര്‍ന്ന നീരില്‍ കുളിച്ച്
തേങ്ങിക്കരഞ്ഞ് തിരിച്ചുപോരുന്ന
കല്‍ക്കഷ്ണത്തിന് ഭൂമിയുടെ പ്രണയം
നിഷേധിക്കാന്‍ ഇനിയാവില്ല!

ഹേ ബൂമറാംഗ്, പുറപ്പെടുന്നയിടത്ത്
നീ തിരിച്ചെത്തുക! അതത്രെ പ്രണയം!

Friday, August 7, 2009

കലണ്ടര്‍ ഓര്‍മ്മിപ്പിക്കുന്നത്....

മരണമടഞ്ഞ ദിനങ്ങളുടെ
വേര്‍പാടുദു:ഖത്തിലായിരിക്കും
കലണ്ടറിലെ ദിനങ്ങള്‍
കറുത്തുപോയത്!

ദിനങ്ങള്‍ക്കിടയിലെ ഭിന്നകങ്ങള്‍
പുറത്തുവരാനാവാതെ
തളര്‍ന്നുറങ്ങുമ്പോള്‍
ചിലയോര്‍മ്മകളുടെ
രക്തസാക്ഷിത്വം
ചുവന്ന മഷിപുരട്ടി
ചോര മണപ്പിച്ച്
നരയ്ക്കാതെ കുഴങ്ങുന്നു!

മരിച്ച ഇന്നലെകള്‍ക്കും
സ്വപ്നങ്ങള്‍ നിറച്ച
നാളെകള്‍ക്കുമിടയില്‍
സമചതുരക്കള്ളിയില്‍ വിശ്രമിച്ച്
സ്വയം നീറി നീറി,യുറങ്ങി
ഇന്നുകള്‍ ചരിത്രമാകും!

പ്രവചിക്കപ്പെട്ട ഭാവിയില്‍
മരണം കണ്ട കലണ്ടര്‍
നിറങ്ങള്‍ നിഷേധിക്കപ്പെട്ട്
ആണികളില്‍ തൂങ്ങിമരിക്കുന്നനേരം
മഴയായും മഞ്ഞായും
വെയിലായും പ്രകൃതി
കലണ്ടറിന്റെ വേദന
കരഞ്ഞുതീര്‍ക്കുന്നു!

Thursday, July 30, 2009

കറുപ്പിന്റെ നിറക്കൂട്ടുകള്‍

മാലാഖമാര്‍ കാവലില്ലാത്ത
അമാവാസിയില്‍, ഒരു
മണ്‍ചെരാതുവെട്ടത്തില്‍
പിറന്നതുകൊണ്ടത്രെ
ഞാന്‍ കറുത്തുപോയത്.

എന്റെ നിറത്തില്‍ സുന്ദരിയായ
കാര്‍കൂന്തല്‍ വെട്ടിമാറ്റിയ ഞാന്‍
കണ്ട കണ്ണാടിയും അന്ധമായിരുന്നു!

ഉടഞ്ഞ ചില്ലുകളില്‍ പതിഞ്ഞ
ചിതറിയ പ്രതിബിംബക്കറുപ്പില്‍
പടര്‍ന്ന ചോരയില്‍, തിഥികള്‍
അടര്‍ന്നുവീണ് അഗ്നിശുദ്ധി വരുത്തി,
ഈറന്‍ മാറ്റി തിരിച്ചുപോയി!

അമ്മയുടെ, അച്ഛന്റെ
ഹൃദയത്തിന്‍ നെരിപ്പോടില്‍
വെന്ത സ്വപ്നങ്ങളുടെ വെളുപ്പ്
കൈകൊട്ടി വിളിക്കുന്നു-
കറുപ്പ്, കറുത്തുസുന്ദരമാകുന്നു!

Sunday, July 26, 2009

മറവി സ്മൃതികളോട് പറയുന്നത്...

മനസ്സ് മുന്‍പേ നടന്ന പാതകളില്‍
മാര്‍ഗ്ഗം തേടിയ വര്‍ഷാദ്യപാദങ്ങളെ
കളിയാക്കിച്ചിരിച്ച കാലവും,
വര്‍ഷാന്ത്യങ്ങളായി മറവിയില്‍
കൊഴിഞ്ഞുവീഴുന്നു!

‘മരിച്ച‘ ഓര്‍മ്മകളില്‍
അക്ഷരങ്ങളായുറഞ്ഞവരും,
‘ജീവിക്കുന്ന‘ ഓര്‍മ്മകളില്‍
വര്‍ഷപാതമായി വന്ന്
വേനലിന്റെ കൊടുംചൂട്
തേടി യാത്ര നടത്തുന്നവരും
മറവിയില്‍ വിലീനമാകുന്നു!

മറവിയുടെ ആഴങ്ങളില്‍,
വാക്കുകളില്‍ വേനല്‍മഴ നിറച്ച്
ഏകാന്തരാവിലുറക്കുപാട്ടായി
സ്മൃതികള്‍ സംഗീതമുതിര്‍ക്കുന്ന നേരം
കൊഴിഞ്ഞുവീണ വര്‍ഷാന്ത്യങ്ങള്‍
വര്‍ഷാദ്യങ്ങളായി തിരിച്ചുവരും!

ഇത് മോക്ഷത്തിന്റെ ദിനം-
മനസ്സിന് ശരീരത്തില്‍ നിന്നും;
ഓര്‍മ്മകള്‍ക്ക് മറവിയില്‍ നിന്നും!

Thursday, July 9, 2009

മഴ മൂളാത്ത മേഘമല്‍ഹാര്‍

നിരത്തിലെ മൂലയില്‍
കിടന്ന അച്ഛന്റെ
കോടിയ വായില്‍
നിറഞ്ഞ മഴ, ഒരുപിടി
സ്വപ്നങ്ങള്‍ നനച്ചു-
കുതിര്‍ത്ത് ഒഴുകി.

ഓട്ടിന്‍പുറത്ത്
തിമിര്‍ത്ത മഴയോടൊപ്പം
മേഘമല്‍ഹാര്‍
മൂളിയ അമ്മയുടെ
നെറ്റിയിലൂടെ ഒഴുകി
ഒരു മഴത്തുള്ളി
സിന്ദൂരം മായ്ച്ച്
മരിച്ചു വീണു.

നിലയ്ക്കാത്ത മഴയുടെ
സംഗീതത്തില്‍ സ്വന്തം താളം
അറിയാതെ കുഴങ്ങിയ
അമ്മയെ തേടി, പുറത്ത്
മഴ നനഞ്ഞുമയങ്ങിയ
അച്ഛന്റെ മൂകതയില്‍
‘പായ‘യില്‍ വീഴുന്ന
മഴയുടെ സംഗീതം വിറച്ചു!

മഴയെ പ്രണയിച്ചു നടന്ന
അമ്മയുടെ വഴികള്‍
സിന്ദൂരം വീണ്
ചുവന്നിരിക്കുന്നു!
ലോകം കാണാതെ
തിരിച്ചുപോയ
കുഞ്ഞുസ്വപ്നങ്ങളുടെ
ചോര വീണു ചുവന്ന
വഴികളില്‍ ഇനിയും മഴ പെയ്യും-
മേഘമല്‍ഹാര്‍ ഇല്ലാത്ത
വെറും മഴത്തുള്ളികള്‍!

മഴ മൂളാത്ത മേഘമല്‍ഹാര്‍

നിരത്തിലെ മൂലയില്‍
കിടന്ന അച്ഛന്റെ
കോടിയ വായില്‍
നിറഞ്ഞ മഴ, ഒരുപിടി
സ്വപ്നങ്ങള്‍ നനച്ചു-
കുതിര്‍ത്ത് ഒഴുകി.

ഓട്ടിന്‍പുറത്ത്
തിമിര്‍ത്ത മഴയോടൊപ്പം
മേഘമല്‍ഹാര്‍
മൂളിയ അമ്മയുടെ
നെറ്റിയിലൂടെ ഒഴുകി
ഒരു മഴത്തുള്ളി
സിന്ദൂരം മായ്ച്ച്
മരിച്ചു വീണു.

നിലയ്ക്കാത്ത മഴയുടെ
സംഗീതത്തില്‍ സ്വന്തം താളം
അറിയാതെ കുഴങ്ങിയ
അമ്മയെ തേടി, പുറത്ത്
മഴ നനഞ്ഞുമയങ്ങിയ
അച്ഛന്റെ മൂകതയില്‍
‘പായ‘യില്‍ വീഴുന്ന
മഴയുടെ സംഗീതം വിറച്ചു!

മഴയെ പ്രണയിച്ചു നടന്ന
അമ്മയുടെ വഴികള്‍
സിന്ദൂരം വീണ്
ചുവന്നിരിക്കുന്നു!
ലോകം കാണാതെ
തിരിച്ചുപോയ
കുഞ്ഞുസ്വപ്നങ്ങളുടെ
ചോര വീണു ചുവന്ന
വഴികളില്‍ ഇനിയും മഴ പെയ്യും-
മേഘമല്‍ഹാര്‍ ഇല്ലാത്ത
വെറും മഴത്തുള്ളികള്‍!

Tuesday, June 23, 2009

സ്വപ്നത്തിന്റെ നിറഭേദങ്ങള്‍

ജനാലയ്ക്കപ്പുറം പൂക്കുന്ന വെയില്‍
ജനാലയോളമെത്തി മടങ്ങിപ്പോകുന്നു;
ഇരുട്ടുവീഴുന്ന മിഴികളില്‍
സ്വപ്നങ്ങള്‍ പുഴുക്കളായിഴയുന്നു!

ഒഴിഞ്ഞ മരുന്നുകുപ്പികളും
ഉരുണ്ട ‘മാത്ര’കളും നിറഞ്ഞ
ബഹുവര്‍ണ്ണകൊളാഷില്‍
ഒരു കുഞ്ഞ് നിലവിളിക്കുന്നത്
എന്തേ, കേട്ടില്ലയാരും?...

തളര്‍ന്നയെന്‍ കാലുകള്‍ക്കരികില്‍
റെറ്റിനയില്‍ തട്ടി മരിച്ചുവീഴുന്ന-
കെണിയില്‍ അകപ്പെട്ട
എലിയുടെ മിഴികളിലെ
‘പരിഹാസം‘, ദീനതയിലും
ഉയിര്‍ത്തെഴുന്നേറ്റ് ചിരിക്കുന്നു!

കനലെരിയുന്ന മനസ്സില്‍
വാക്കുകളുടെ വര്‍ഷപാതമായി
കവിതകള്‍ പിറക്കുന്നനേരം,
എന്റെ പുഞ്ചിരിയിലെ
കാപട്യത്തിന്റെ നിറച്ചാര്‍ത്ത്
ആത്മാഹുതിയടയുന്നു!

തളര്‍ന്ന കാലുകളില്‍ മുളവെച്ചുകെട്ടി
ഇനിയും, പെയ്യാത്ത മഴക്കാറിനൊപ്പം
നടന്നുനീങ്ങണം-പ്രണയമിനി കാണാതെ വയ്യ!

Monday, June 8, 2009

കറുപ്പുമൂടിയ അഗ്നിച്ചിറകുകള്‍

അഗ്നി നോക്കിനില്‍ക്കെയെന്‍
വിരലുകളില്‍ മുറുകെപിടിച്ച്
ജീവിതത്തിന്‍ വാതായനങ്ങള്‍
മലര്‍ക്കെതുറന്നവന്‍ അഗ്നിയുടെ
സ്നേഹം തേടി യാത്രപോകുന്നു!

തുളുമ്പാത്ത സ്നേഹനിറകുടം
നിറയാതെ സൂക്ഷിച്ചത്
നിനക്കുവേണ്ടിയായിരുന്നു!
അഗ്നിവിഴുങ്ങുന്ന ഓര്‍മ്മപ്പൂവിലെ
നിന്റെ മുഖത്തിന് അണഞ്ഞ
അഗ്നിയുടെ കറുപ്പുനിറം!

‘എന്റെ ഹൃദയത്തോളം
നിന്നെ ഞാന്‍ സ്നേഹിക്കുന്നു‘
ചുംബനാന്ത്യം, ഒരു മൊഴി
ഹൃദയശിലയില്‍ തട്ടി
ഇന്നും മരിച്ചുവീണത്
നിന്നെക്കുറിച്ചോര്‍ത്തായിരിക്കും.

Thursday, May 21, 2009

കാറ്റു വന്നുപറഞ്ഞത്...

പാതിചാരിയ ജനാല കടന്ന്
കാറ്റുമായവള്‍ വന്നത്
അവനെ തേടിയായിരുന്നു.
എന്നെ തഴുകാതെ മടങ്ങിയ
കാറ്റിന് നിശയുടെ ഗന്ധം!

അടഞ്ഞ ജനാലച്ചില്ലുകളില്‍
മുഖംചേര്‍ത്ത് കരയാതെ
കരയുന്നവന്‍ അറിഞ്ഞില്ല
എന്റെ നിര്‍മ്മലപ്രണയം!

ഡയറിയില്‍ അവന്‍
കോറിയിട്ട കവിതകള്‍,
നേര്‍ത്ത വിഷം ഹൃത്തിലേക്ക്
പതിയെ പകര്‍ന്ന് എന്റെ
വേദനയില്‍ ചിരിക്കുന്നു-
അറിയുന്നു, പാതിമാത്രം ചാരിയ
ജനാലയിലൂടെ ഇന്നലെ
വന്നത് പ്രണയമായിരുന്നു!

പ്രണയം, വേര്‍പാടിന്റെ
കവിതകളാവുന്നനേരം
എന്നെത്തേടിയും അവള്‍ വരും!
അന്ന്‍, നീയും ഒഴുക്കുക
മിഴിനീര്‍കണങ്ങള്‍;
എന്റെ കവിതകളിലെ
അഗ്നി അണഞ്ഞുപോവട്ടെ!

Sunday, May 17, 2009

ഇരുട്ടുവീഴുന്ന പകലുകളോട്.....

കാതില്‍ അവന്‍ മൊഴിഞ്ഞു-
വെട്ടം വീഴാതിരുന്നെങ്കില്‍!
മരണം കാത്ത നിശയുടെ
നൊമ്പരം നിറച്ച മിഴികള്‍
ആത്മസമര്‍പ്പണമേകിയവന്
നഷ്ടപ്രണയത്തിന്‍ അശ്രു!

പ്രണയക്കൈമാറ്റത്തിന്‍
നിത്യസാക്ഷിയാം നിശ
ജീവിതത്തില്‍ പടരും
ഇരുട്ടിനെ മായ്ക്കുവാന്‍,
അവന്റെ മിഴികളിലെ
മറ നീക്കാന്‍ വന്നതേയില്ല പകല്‍!

ഇരുട്ടുവീഴുന്ന വീഥികളില്‍
പകലുകള്‍ക്കും ഇരുട്ടത്രെ!
ഇന്നില്‍ തുടങ്ങി, നാളെവരെ
നടക്കുക നാല്‍ക്കാലിയെപ്പോല്‍.

നാളെകളിലത്രേ ജീവിതം,
ഇനിയും ജനിക്കാനിരിക്കുന്ന,
ഇന്നുകളുടെ വീഴ്ചയില്‍
ചിരിക്കുന്ന നാളെകളില്‍!

Monday, May 11, 2009

കാഴ്ചയ്ക്കപ്പുറം

മനസ്സിന്റെ കാഴ്ച മറച്ച്
മിഴികള്‍ കാണുന്നു-
കണ്ടിട്ടും കാണാതെപോകുന്നു!

മനസ്സ് കാണുന്നത്
കാണാതിരിക്കുന്ന
മിഴികള്‍ മനോഹരമത്രെ!

കണ്ടത് മിഴികളുടെ
കര്‍ത്തവ്യം,
കാണേണ്ടത്
മനസ്സിന്റെ സൃഷ്ടി.
ഇനി മിഴികളെന്തിന്?

ചൂഴ്ന്ന മിഴികളിലെ
അന്ധത, മനസ്സ് സൃഷ്ടിച്ച
വെളിച്ചത്തുരുത്തോര്‍ത്ത്
പുഞ്ചിരിച്ചു-

കാഴ്ച മനസ്സെന്നുമറിയുക!

Friday, April 24, 2009

നിദ്ര പുല്‍കുന്ന ദിനങ്ങള്‍

അമ്മയേകിയ കോപ്പ
ചുണ്ടോടടുപ്പിച്ച നേരം
നിശ്ശബ്ദയായി പുഞ്ചിരിച്ച
ചേച്ചി പറഞ്ഞില്ല,
നീണ്ട നിദ്രയുടെ സുഖം!

കായ്കളരച്ചുചേര്‍ത്ത പാല്‍
ശരീരം പുറന്തള്ളവേ ചോര-
യൊഴുകിയ അമ്മയുടെ ചുണ്ടിലും
പുഞ്ചിരിയുടെ മൌനം!

കരിഞ്ഞുപോയ വയലിനിപ്പുറം
ചോര്‍ന്നൊലിച്ച കൂരയില്‍
തണുത്തുവിറച്ച കിടാങ്ങള്‍!
ഇന്നലെ, മുറ്റത്തെ മാവിന്‍ചില്ലയില്‍
ഊയലാടിയ അച്ഛന്റെ തുറിച്ച മിഴികളില്‍,
നിദ്ര പുല്‍കിയിരുന്നുമില്ല!

ജീവിച്ചുതീര്‍ത്ത ജീവിതം
മനസ്സിലിരുന്ന് പറയുന്നു:
മരിയ്ക്കാന്‍ കാരണങ്ങള്‍ തേടുന്നവര്‍,
ജീവിയ്ക്കാന്‍ കാരണങ്ങള്‍ തേടുന്ന ദിനം
ദൈവം ഭൂമിയില്‍ അവതരിയ്ക്കും!!
നാളെയിലെ നന്മയോര്‍ത്ത്
ഭൂമിദേവിയുമുറങ്ങും!!!

Saturday, April 18, 2009

കിനാക്കള്‍ക്കപ്പുറം

മോഹങ്ങളുടെ കുന്നിമണികള്‍
ചേര്‍ത്തുവെച്ചുണ്ടാക്കിയ
കിനാക്കള്‍ക്ക് നാരങ്ങാമിഠായി-
കളുടെ രൂപമായിരുന്നു അന്ന്...

കാലം, വ്രണത്തിലെ പൊറ്റന്‍-
പോല്‍ അടര്‍ന്നുവീണപ്പോള്‍
കുന്നിമണികള്‍ മഴത്തുള്ളികളായി..
പിന്നെ, പ്രണയം പുഴയായൊഴുകി...

മഴ നനഞ്ഞ്, പുഴയിലൊഴുകി
വേനലില്‍ ജലം തേടി നടന്ന്...

ഇന്നലെയുടെ ചിത്രങ്ങള്‍ മാഞ്ഞ
വെള്ളപൂശിയ ചുമരുകള്‍ക്കകം
ജനാലച്ചില്ലിലൂടെ ദൂരെ,നോക്കി
അവനെ കാത്തിരിക്കുന്ന നേരം
പെട്ടിയിലെ കുന്നിമണികളുടെ
നിറം മാഞ്ഞുകൊണ്ടേയിരുന്നു.

വിണ്ണിന്റെ സ്വപ്നങ്ങളാം മഴവില്ലിനെ
സ്വന്തമാക്കാന്‍ മോഹിച്ച മഴയുടെ;
മരിച്ചുവീഴുന്ന കിനാവത്രേ,
നാളെയുടെ വിണ്ണിന്റെ പ്രതീക്ഷ!!!

Monday, April 13, 2009

വിഷുവര്‍ണ്ണങ്ങള്‍

ഇനിയും പൂക്കാത്ത മരമേ,
വസന്തം വരാത്ത വഴിയില്‍
ഋതുക്കള്‍ വരില്ലെന്നറിയുക!

ആഴ്ന്നിറക്കിയ ആയുധം നനച്ചൊ-
ഴുകിയ ചോര മായ്ക്കാനാവാതെ
തേങ്ങിക്കരയുന്ന കൊന്നയ്ക്കരികില്‍
പരാഗരേണുക്കള്‍ മരിച്ചുവീണു...

എരിഞ്ഞുതീര്‍ന്ന പൂത്തിരികള്‍
വരവേറ്റ വിഷുപ്പുലരിയില്‍
പീതാംബരമഴിച്ചുവെച്ച് കണ്ണന്‍
കറുത്ത വസ്ത്രമണിഞ്ഞു!

ഇനിയെന്റെ മാടത്തില്‍
വിഷു പിറക്കുന്ന ദിനം
പൂക്കള്‍ കറുക്കും, കറുത്ത
വസ്ത്രത്തില്‍ കണ്ണന്‍ ചിരിക്കും!

ഇരുട്ടിന്‍ ഓട്ടവീണ പ്രാര്‍ത്ഥനാ-
മുറികളില്‍ വളര്‍ന്നൊടുങ്ങുന്ന വിഷു
നല്ലകാലമോര്‍ത്ത് പുനര്‍ജ്ജനിക്കുന്ന
ദിനമായിരിക്കും, കണിക്കൊന്ന പൂക്കുക!!!

Thursday, April 9, 2009

വിലാസം നഷ്ടപ്പെടുന്നവര്‍

മേല്‍ വിലാസമില്ലാത്ത
ഭ്രൂണത്തില്‍ ജനിച്ച്
സര്‍ക്കാര്‍ മോര്‍ച്ചറിയിലെ
പെട്ടികളില്‍ ഉറങ്ങുന്നവര്‍,
നീര്‍ക്കുമിളപോല്‍ അനാഥര്‍!

കവിത ചൊല്ലിത്തീര്‍ന്നനേരം
അനാഥത്വത്തിലുറങ്ങുന്ന
പ്രിയതമന്‍ കാറ്റായിപ്പറഞ്ഞു-
നീര്‍ക്കുമിളകള്‍, ജലം
ഗര്‍ഭംധരിച്ച വായു!
സ്നേഹിച്ചുതുടങ്ങിയത്
മരണമെന്നറിഞ്ഞ്, അലഞ്ഞു-
തിരിഞ്ഞ് പൊട്ടിപ്പോവുന്ന
കുമിള തന്നെ നീയും!

ഞാനുറങ്ങുന്നിടത്തേക്കു-
നീളുന്ന പാതകള്‍ നിനക്ക്
അന്യമായത് നീയറിഞ്ഞുവോ?
കാലം കീറിക്കളയുന്ന
പ്രണയാദ്ധ്യായങ്ങള്‍
വീഴുന്ന കല്ലറകള്‍
മൂളുന്നു നീലാംബരി-

സ്നേഹിക്കുന്ന നിമിഷം
അകലാന്‍ തുടങ്ങി,
മരണമടയാന്‍ ജനിയ്ക്കുന്ന
നീര്‍ക്കുമിള പോലനാഥ-
മാകുന്നതാണ് പ്രണയം!

Sunday, April 5, 2009

ചതഞ്ഞരഞ്ഞ പൂക്കള്‍ക്ക്...

ഇന്നലെ നീ
ആദവും, ഞാന്‍
ഹവ്വയുമായിരുന്നു!

അന്നുപെയ്ത മഴ,
മണ്ണിനോടിണ-
ചേരുന്ന നേരം
അവന്‍ പറഞ്ഞു-
മഴയ്ക്ക്
നിന്റെ ഗന്ധം!...

പുതിയ ഗന്ധംതേടി
മഴയില്‍ യാത്രയായ
നീ, ആദിനാരിയുടെ
കാത്തിരിപ്പറിഞ്ഞില്ല!

രണ്ടാമന്‍
അഴിച്ചുവെക്കുന്ന
വേഷം കാത്ത്
യുഗങ്ങള്‍ക്കിപ്പുറം,

ഇടനാഴിയില്‍
പതുങ്ങിനില്‍ക്കുന്ന
അനുജനോടുള്ള
പ്രണയമോഹത്തില്‍

വിരിഞ്ഞ താമരപ്പൂവിന്‍
സുഗന്ധത്തില്‍
മരിച്ചുവീഴുന്ന
വിരഹം കടന്ന്

ഒന്നാമനേയും
രണ്ടാമനേയും കടന്ന്-

നാളെയൊരിക്കല്‍കൂടി
വരുന്ന നിനക്ക്
വിരുന്നു നല്‍കുന്നത്,
ചാപിള്ളകളെ
പെറ്റുകൂട്ടിയ
പ്രണയത്തില്‍ മരിച്ചു-
വീഴുന്ന താമരപ്പൂ-
ക്കളായിരിക്കും,

മഴ മണ്ണിനോടു
ചേരുന്ന ഗന്ധംതേടി
യാത്ര തുടരുമ്പോള്‍
നിന്റെ പാദത്തിനടിയില്‍
ചതഞ്ഞരഞ്ഞ പൂക്കള്‍ക്ക്
എരിയുന്ന പച്ചയിറച്ചിയുടെ
ഗന്ധമായിരിക്കും...!

Tuesday, March 31, 2009

യാത്ര

മരണം ഒരു കയര്‍തുമ്പില്‍കെട്ടി,
എത്തിപ്പിടിക്കാന്‍ കഴിയാത്ത
പ്ലാവിലകളില്‍ ജീവിതം തൂക്കി,
പ്രിയതമന്റെ ചോരമണമുള്ള
വഴിയിലൂടെന്നെ നയിക്കുന്ന നേരം
ധൃതിയേറിയ യാത്ര മരണത്തി-
ലേക്കെന്നോതി അവന്‍ ചിരിച്ചു...

പറമ്പിലെ മൂലയിലൊരു മേശ
അലങ്കരിച്ച പ്രിയമുഖത്തിലെ
ഒഴുകുന്ന ചോരത്തുള്ളികള്‍
കട്ടപിടിക്കാന്‍ മടിച്ച് രമിക്കുന്നു!

ഇനി നിന്റെ ഊഴം!
വലിയ കത്തി രാകിമിനുക്കി
മൂര്‍ച്ച കൂട്ടിയവന്‍ ചിരിച്ചു.
കൈകാല്‍ ബന്ധിച്ച് വായില്‍
നീരൊറ്റിച്ച്, കഴുത്തില്‍ കത്തി
വെക്കുന്നനേരം മതിവരാത്ത
ജീവിതക്കൊതിയില്‍ ദീനമായി
നോക്കും, അവന്‍ ചിരിക്കും!

കത്തിയുടെ വായ്ത്തലതിളങ്ങി,
ച്ചിരിക്കുന്ന നേരമോര്‍ത്തു:
കഴുത്തില്‍ കത്തിയാഴ്ത്താന്‍
നല്ല നേരം നോക്കുന്നവനും
ജീവിതം നല്‍കുന്നത്, മരണം!

Wednesday, March 25, 2009

സെമിത്തേരിയിലെ പൂക്കള്‍

സെമിത്തേരിയിലെ
ഏകാന്തമീ,യൊറ്റമുറി-
വാസി തന്‍ മാറില്‍
വേരാഴ്ത്തി വളരുന്ന
ചെടികള്‍ക്ക് പുഷ്പിക്കാ-
തിരിക്കാനാവില്ല!

ചോര വലിച്ചെടുത്ത്
ചുവന്ന മന്ദഹാസം
പൊഴിക്കുന്ന
റോസാച്ചെടിയുടെ
തായ്‌വേര്, എന്റെ
ഹൃത്തിന്റെ നിലച്ച
സ്പന്ദനങ്ങളില്‍ നിന്നാ-
ണുല്‍ഭവിക്കുന്നത്.

(എന്റെ) പ്രിയതമന്‍
നിനക്കുനല്‍കിയ
ചോര മണക്കുന്ന
പ്രണയോപഹാരമൊരു
പൂക്കൂടയാക്കി,
എന്റെ തടവറയുടെ
കവാടത്തിലര്‍പ്പിച്ചു നീ,
നിത്യശാന്തി പ്രാര്‍ത്ഥിക്കുക!

ശിലയിലെ പേരുറക്കെ
വായിക്കാതിരിക്കുക;
പ്രതിദ്ധ്വനി നിന്റെ
പേരു വിളിച്ചേയ്ക്കാം!
ശിലയിലെ നാമം കുനിഞ്ഞു-
നോക്കാതെയുമിരിക്കുക;
പ്രതിബിംബത്തില്‍ നീ
നിറഞ്ഞേയ്ക്കാം!

Monday, March 23, 2009

മാതൃത്വമുണരുമ്പോള്‍.....

നിരത്തിലുപേക്ഷിച്ച
ചോരക്കുഞ്ഞിനെ
കടിച്ചുകീറുന്ന
നായ്ക്കള്‍ക്കരികില്‍
ഒരമ്മ, മുലയില്‍
നിറഞ്ഞ മാതൃത്വം
ഓടയില്‍ കളയുന്നു!

പേറ്റുനോവില്‍
അലറി,യന്ത്യമവള്‍
പൊക്കിള്‍ക്കൊടിയറുത്ത്
വേര്‍പാടിന്‍ ശിലയില്‍
ശവകുടീരം പണിതു!

ഒരു മരണത്തില്‍ ജീവിതം
പണിതുയര്‍ത്തിയ
അമ്മ, നടന്ന വഴികള്‍
തിരിച്ചുനടക്കവേ
പാതയോരത്തെ
വിസര്‍ജ്ജ്യത്തില്‍
കുഞ്ഞ് നിലവിളിക്കുന്നു!

ശുഷ്കിച്ച മാറിടത്തില്‍
നിന്നിറ്റുവീണ രക്തത്തുള്ളി
കുഞ്ഞിന്റെ കിടക്കയില്‍
കുരുത്ത റോസാപ്പൂവില്‍
വീണ് ചിതറുന്നു-
മാതൃത്വം നിര്‍വൃതിയടയുന്നു!

Thursday, March 19, 2009

എന്റെ മരണം!

ഉറക്കഗുളികകള്‍ക്കൊടുവില്‍
രാത്രികളില്‍ മരിച്ചുവീഴുന്ന
സ്വപ്നങ്ങളുടെ കരച്ചിലില്‍,
ഉറങ്ങുന്ന ആത്മാവിനെ
പുണര്‍ന്നു, തോളിലേറ്റിയാരോ
നടക്കുമ്പോള്‍, പുറകില്‍
ആര്‍ത്തനാദങ്ങള്‍ വീണുടയുന്നു;
രാമായണപാരായണം ഇടറുന്നു,
ചന്ദനത്തടികള്‍ വരവേല്‍ക്കുന്നു!

നിലവിളക്കില്‍ മരണം കാത്ത്
സ്വയം എരിയുന്ന അഗ്നിക്ക്
കൂട്ടായി, പ്രാണന്റെ പുകച്ചിലില്‍
മരണമൊരറിയിപ്പാക്കി
ചന്ദനത്തിരികളുടെ ഗന്ധം!

ശാന്തയായി കിടക്കവേ വെറുതെ
ചിരിച്ചു- മരിച്ചത് ഞാനെങ്കില്‍,
കിടക്ക തയാറാക്കിയ ചന്ദനവും
ബലാല്‍ക്കാരം ചെയ്യുന്ന അഗ്നിയും
സുഷുപ്തിയില്‍ ജനിക്കുന്ന സ്വപ്നവും
എന്റെ മരണത്തില്‍ മരണമടയും!!!

Wednesday, March 18, 2009

സങ്കരം

അച്ഛനുമമ്മയും
ഋജുരേഖകളിലെ
സമാന്തരയാത്രയില്‍
നട്ട മാവിന്‍ തൈ
പൂത്തു, കായ്ച്ചു-
അഴകുള്ള ഒരു ചക്ക.

പീതവര്‍ണ്ണച്ചുളകള്‍ക്ക്
പുളിരസമായിരുന്നത്രെ.

ഋജുരേഖകള്‍
വളച്ചടുത്തുവന്ന്
അച്ഛന്‍ അമ്മയേയും,
അമ്മ തിരിച്ചും
വഴക്കുപറഞ്ഞുരസിച്ചു.

മാവിന്‍തൈയില്‍
പ്ലാവിന്‍തൈ ചേര്‍ത്ത്
ഒട്ടുമാവുണ്ടാക്കിയത്
അച്ഛനറിഞ്ഞില്ല.

നല്ലയഴകും സ്വാദുമുള്ള
മാങ്ങയെന്ന ചക്ക,
(ചക്കയെന്ന മാങ്ങയോ)
അടുത്ത തലമുറയുടെ
ജാതിക്കോളത്തില്‍ എഴുതേണ്ട
വാക്കിനെക്കുറിച്ചോര്‍ത്ത്
ആര്‍ക്കും വേണ്ടാതെ
മരച്ചോട്ടില്‍ കിടന്നുറങ്ങി.

Saturday, March 14, 2009

ചായം തേയ്ക്കുന്ന മുഖങ്ങള്‍

സന്നിപാതത്തില്‍ വിറയ്ക്കുന്ന
അമ്മയുടെ വരണ്ട ചുണ്ടുരുവിട്ട
ഭഗവതീനാമത്തില്‍, ആയുധം
ചോദ്യചിഹ്നമായി വിങ്ങിയനേരവും
ഭക്തരുടെ ഭ്രാന്താവേശത്തില്‍
വാങ്ങേണ്ട മരുന്നോര്‍ക്കാതെ-
യുറഞ്ഞുതുള്ളിയാ തെയ്യം!!!

അകലെയൊരു മണ്‍കുടിലില്‍
വേനല്‍ച്ചൂടിന്റെ പെയ്ത്തില്‍
അച്ഛന്‍ യാത്ര പോകുന്നത്
പ്രവചിക്കാത്ത ഭഗവതിയെ
തന്നിലേക്കാവേശിച്ച ദിനം
വാളൊരു ചോദ്യചിഹ്നമായിരുന്നില്ല!

ദൈവങ്ങള്‍ കുടിയേറുന്ന നിമിഷം
മുഖവും മനസ്സും നഷ്ടപ്പെടുന്നവര്‍
ചിന്തകളില്‍ വാളുകൊണ്ട്
സ്വയം ആഞ്ഞുവെട്ടും; മനസ്സില്‍,
ചോരവാര്‍ന്ന് ഭഗവതി മരണമടയും!

മുഖത്തുതേച്ച ചായക്കൂട്ടിലെ
സ്ത്രൈണതയ്ക്ക്,
മറയ്ക്കാനാവുമോ
മനസ്സിലെ വികാരപ്രതിഫലനങ്ങള്‍...‍?

Wednesday, March 11, 2009

പിന്‍വിളികള്‍ക്ക് കാതോര്‍ക്കാതെ...

രണ്ടു സമാന്തരരേഖകള്‍ക്ക് കുറുകെ
മലര്‍ന്നുകിടക്കുമ്പോള്‍
നക്ഷത്രങ്ങളും നിലാവും
കളിയാക്കിച്ചിരിയ്ക്കുന്നതിനെ മറച്ച്
ഇരുട്ട് കൂട്ടുവന്നു.

തലഭാഗത്തെ രേഖ ചൊല്ലി;
ഉടലും തലയും വേറിടുന്ന നിമിഷം
എന്റെ ആത്മാവും വേറിട്ടുപോകും;
സ്മൃതികളില്‍ തലയില്ലായുടലും
ഉടലില്ലാതലയുമായി വരാതിരിക്കുക!
എന്റെ കുഴിഞ്ഞ കണ്ണുകളില്‍
ഉരുണ്ടുകൂടിയ മിഴിനീര്‍ തുടയ്ക്കുവാന്‍
ഇനി നിന്റെ പ്രണയത്തിനാവില്ല, വിട!!!

അടുത്ത സമാന്തരരേഖ ചൊല്ലി;
മുറിനിറഞ്ഞ പാവക്കുഞ്ഞുങ്ങളില്‍
നിന്നിലെയമ്മ ആനന്ദവതിയായ നേരം
പൈതൃകം നോവിക്കുന്നതറിഞ്ഞില്ല നീ.
കൊലചെയ്യപ്പെടുന്ന നിന്റെ പാവക്കുഞ്ഞുങ്ങളുടെ
കണ്ണുനീരൊപ്പാന്‍ നിന്റെ കബന്ധത്തിനുമാവില്ല.

തലയ്ക്കല്‍ കാമുകനും,
കാല്‍ക്കല്‍ ഭര്‍ത്താവും
സ്നേഹത്തിന്‍ അര്‍ത്ഥതലങ്ങള്‍
മത്സരിച്ചു മന്ത്രിക്കുമ്പോള്‍
ജീവിതം ചൂളംവിളിച്ച്
വരുന്നതിനെതിരെ
സമാന്തരരേഖകള്‍ക്ക് നടുവിലൂടെ
പിന്‍വിളികള്‍ക്ക്
കാതോര്‍ക്കാതെ നടന്നു...

Saturday, March 7, 2009

കറുപ്പ് പടരുന്ന മഞ്ചാടിമണികള്‍...

സ്വത്വമില്ലാത്ത
പ്രതലത്തില്‍ വരച്ച
വര്‍ണ്ണചിത്രത്തില്‍,
പോയകാലത്തിന്‍
കരിനിഴല്‍!
എന്റെ മറവിയുടെ
മണ്‍പുറ്റില്‍, സ്മൃതികള്‍
സര്‍പ്പങ്ങളായി
ദ്വാരമുണ്ടാക്കുന്നു.
ദൂരെ, അനാഥയുടെ
സനാഥമായ കാലം!

സര്‍പ്പക്കാവില,ന്തിയില്‍
വിളക്കുവെയ്ക്കുന്ന
അനിയത്തി, രണ്ടുതുള്ളി
ഉപ്പുചേര്‍ത്ത ജലം നല്‍കി
നടന്നുപോകുന്നു.

ജയിച്ചു നേടിയ
മഞ്ചാടിമണികളും
വളപ്പൊട്ടുകളും
കളിപ്പാത്രത്തിലാക്കി
എന്റെ നെഞ്ചിന്‍കൂടില്‍
അച്ഛന്‍ മറന്നുവെച്ചത്
അവളറിഞ്ഞിരിക്കും!

എന്റെ അഴുകുന്ന
ഹൃദയത്തില്‍ ഒരു
ശിഥിലചിത്രമായി
അവള്‍ മായുന്ന ദിനം,
മഞ്ചാടിമണികളും
വളപ്പൊട്ടുകളും
കറുപ്പായി മാറും;
കളിപ്പാത്രം മണ്ണോടുചേരും!

Thursday, March 5, 2009

മിഠായിപ്പൊതികള്‍

പുറംവെളുത്ത കറുപ്പിലെ സഞ്ചാരികള്‍
തെരുവില്‍ ഇണചേരുന്ന നായ്ക്കളെയാട്ടി
അമ്മയ്ക്കു വിലപറയുന്ന നേരം
ഇരന്നുകിട്ടിയ ഒരുപിടിചോറ്
ഇരുളിലിരുന്നവളുണ്ണുകയായിരുന്നു.

ഇന്നലെ വിയര്‍പ്പാറ്റി തിരിച്ചുവന്ന
അമ്മയേകിയ കടലാസുമിഠായിയുടെ
മധുരം മനം നിറച്ചതോര്‍ത്ത്
അമ്മയുണ്ട ചോറിന്റെ ബാക്കിയുണ്ടു.

അച്ഛനെന്തേ വരാത്തൂ;
ഏകാന്തതയില്‍, ഉറങ്ങാതെ
വിതുമ്പിയ കുഞ്ഞിനെ താരാട്ടു-
പാടിയുറക്കി, ഒരു നിശാസംഗീതം.
പകലില്‍ നാട്ടുകാര്‍ കനിഞ്ഞു നല്‍കി
ജാതിമതഭേദമില്ലാതെ,യച്ഛന്മാരേയും...!

മുനിസിപ്പാലിറ്റിവണ്ടിയില്‍
അനാഥയായമ്മ പോയദിനവും
ഇരുളിലൊരാള്‍ വന്നു.
ബാല്യമൊരു നിലവിളി കേട്ട്,
ചുണ്ടില്‍ തേച്ച ചായം മുഖത്തു-
പടര്‍ന്നത്, ഹേ ഭാരതനാരീരത്നമേ
നീ ഓര്‍ക്കുന്നുണ്ടാവും....!!
നീ പരത്തിയ വിദേശ‘വിഷ’സുഗന്ധത്തില്‍,
അന്നു പബ്ബുകളില്‍ ദ്രുതതാളം ഉണര്‍ന്നിരിക്കും.

അച്ഛനെതേടുന്ന അനാഥമകളെ തേടി
ഇരുളില്‍, ആരോ ഒരാള്‍ ഒരു-
മിഠായിപ്പൊതിയുമായി കാത്തുനില്‍ക്കുന്നു.

Tuesday, March 3, 2009

കണ്ണാടിക്കാഴ്ചകള്‍

കുഴിഞ്ഞ കണ്ണുകളും
എല്ലുന്തിയ കവിളുകളും
മരവിച്ച ചുണ്ടുകളും
കണ്ടുമടുത്ത എന്റെ
കണ്ണാടിയുടെ കാഴ്ച
നഷ്ടപ്പെട്ട ദിനം മുതലായിരുന്നു
അന്ധതയെ ഇഷ്ടപ്പെട്ടു-
തുടങ്ങിയത്.

ആ ദിനങ്ങളില്‍
സൌന്ദര്യവതിയാക്കിയ
പ്രിയചങ്ങാതി,
നഷ്ടപ്രണയത്തില്‍ സ്മൃതികളെ
കൂട്ടുപിടിച്ച് മുഖം
വികൃതമാക്കുന്ന നേരം
വെളിച്ചത്തുരുത്തുകള്‍
ഇരുളിന്‍ സാമ്രാജ്യം
കീഴടക്കുകയായിരുന്നു.

സിന്ദൂരം മാഞ്ഞ
മുഖത്തെ വികാരങ്ങള്‍
കണ്ണാടിയിലിരുന്ന്‍
സ്വയം ചോദിച്ചു;
വെളിച്ചത്തുരുത്തുകളുടെ
വാതായനങ്ങള്‍ക്കപ്പുറം
ഇരുളോ വെളിച്ചമോ?

പ്രിയസുഹൃത്തേ, നിങ്ങള്‍
ഇരുളിലല്ലെന്നുറപ്പെങ്കില്‍
അന്ധമായ കണ്ണാടിയിലെ
അനന്തകോടിദൃശ്യങ്ങളില്‍
നിര്‍വൃതിയടയുക!

Friday, February 27, 2009

ദ്രോണഭാരതം

ധര്‍മ്മജന്റെ നുണ നിറഞ്ഞ
‘സത്യ‘ത്തില്‍ ചിരിച്ച കൃഷ്ണനെ-
നോക്കി യാത്രയായ ദേഹി
ചിരംജീവിയാം മകനെ തേടി
കാട്ടില്‍ അലയുന്ന നേരം
മുറിച്ചെടുത്ത പെരുവിരലില്‍നി-
ന്നൂറിവീണ രക്തബിന്ദുക്കള്‍
ഇലത്തുമ്പുകളില്‍ കട്ടപിടിച്ച്
‘ഗുരുദക്ഷിണ‘യെന്നെഴുതിച്ചേര്‍ത്തു.

വ്യൂഹം ഭേദിച്ചകത്തുവന്ന്
പാതിയറിവില്‍ മരണം തേടി-
പ്പോയവന്‍ പുഞ്ചിരിക്കുന്നു.
ഉത്തരയും സുഭദ്രയും വ്യൂഹം
ചമച്ചവനെ പഴിയ്ക്കുമ്പോള്‍
കൃഷ്ണന്‍, നല്‍കാത്ത അറിവിനെ-
യോര്‍ത്ത് പുഞ്ചിരിക്കുന്നു!

അരിപ്പൊടിപ്പാല്‍ കുടിച്ചുവളര്‍ന്ന
ദരിദ്രപുത്രന്, ചോരയും ചലവും
നിറഞ്ഞ, ‘പക‘യുടെ കനല്‍യാത്ര,യേകി
കൃഷ്ണന്‍ വീണ്ടും ചിരിച്ചു!!!

പുതിയ ‘ഭാരതം‘ തുടങ്ങുന്നത്
നൂറ്റുവരെത്തേടുന്ന അമ്മയും
മകനെ തേടുന്ന പിതാവും
കണ്ടുമുട്ടുന്നിടത്താണ്!
ഹേ കൃഷ്ണാ, സൂത്രധാരനായി
നീയില്ലാത്ത നാടകമാവട്ടെയീ ഭാരതം!!!

Monday, February 23, 2009

ഇരിക്കപ്പിണ്ഡം

പണിതീരാത്ത വീട്ടില്‍
ഉറങ്ങിപ്പോയ
അച്ഛനെക്കാത്ത്,
വാടകവീട്ടില്‍
ഉണ്ണാതെ കാത്തിരുന്ന
അമ്മ അറിഞ്ഞില്ല
വിളമ്പിയ ചോറിലെ
ഇരിക്കപ്പിണ്ഡം!

അച്ഛന്റെ ആത്മാംശമുള്ള
ഭൂമിയെ ഒരുതുള്ളി
മിഴിനീരിലടച്ചുവെച്ച്
നഗരം പൂകുമ്പോള്‍
കുഴിമാടത്തില്‍
വിളക്കുവെയ്ക്കുന്ന
മിന്നാമിനുങ്ങുകള്‍
അമ്മയുടെ സ്വപ്നത്തില്‍
നിറഞ്ഞു‍ നിന്നിരുന്നു!

ഫ്ലാറ്റിന്റെ മുകളിലെ
നിലയില്‍ നിന്നും
വൈദ്യുതീകരിച്ച ‘ശ്മശാന‘-
യാത്രയില്‍പോലും
ഭൂമിയെ സ്പര്‍ശിക്കാനാവാതെ
അമ്മ എരിഞ്ഞുതീരും.

ആണ്ടറുതികളില്‍,
ചോറുണ്ണാന്‍ വരുന്ന
കാക്കക്കൂട്ടങ്ങളില്‍
കാലം ചെയ്തു പോയ
മാതാപിതാക്കളെ കണ്ട്
നിര്‍വൃതിയടഞ്ഞ മകന്‍
ബലിച്ചോറിലെ അന്നദാനത്തെപ്പറ്റി
കവിതയെഴുതുമ്പോള്‍
കുഴിമാടത്തില്‍ വിളക്കുകൊളുത്തുന്ന
മിന്നാമിനുങ്ങുകളെയോര്‍ത്ത്
പുഴയിലൊഴുകുന്ന
മണ്‍കുടത്തിലിരുന്ന്, അമ്മ
വിങ്ങിക്കരയുന്നുണ്ടാകാം.

Saturday, February 21, 2009

ആത്മഹത്യാമുനമ്പ് വെളിപ്പെടുത്തുന്നത്...

നേടിയ പ്രണയാന്ത്യം
അകന്നുപോയ മിഴികളിലെ
ആഴമേറിയ പ്രകാശം,
മോണകാട്ടി ചിരിച്ച
കുഞ്ഞിനെ മൂടിയ
വെള്ളത്തുണി മറച്ച
പ്രകാശമറ്റ മിഴികള്‍...
ആത്മഹത്യാമുനമ്പിലെ
മഞ്ഞുമൂടിയ ആഴങ്ങളില്‍
നിന്നൊരുപിഞ്ചുകൈ
കവിളിലുമ്മ വെയ്ക്കുന്നു.

ഒരു വഴുതലില്‍
സ്വന്തമാക്കാവുന്ന
ഭഗ്നസ്വപ്നങ്ങളുടെ
നിശ്ചലചിത്രം പിന്നിലാക്കി
എല്ലിന്‍ കഷ്ണവുമായി
പോകുന്ന തള്ളപ്പട്ടിയ്ക്കു-
പുറകില്‍ ഒരു കുഞ്ഞും
സ്വന്തം നിഴലിനെ കടിയ്ക്കുന്ന
മറ്റൊന്നും കടന്നുപോയി.

പ്രണയയൌവ്വനം
നിഴലിനെ കടിച്ചുതിന്നു-
വലിച്ചെറിഞ്ഞ
ജീവിതത്തിന്‍ ഉച്ഛിഷ്ടം,
ആത്മഹത്യാമുനമ്പിലെ
ശ്വാനരുടെ വായിലിരിപ്പുണ്ട്.
ജീവിയ്ക്കാന്‍ പലതവണ
മരിച്ചവര്‍ ഇനി കുഞ്ഞുപട്ടികളായി
പുനര്‍ജ്ജനിച്ചേയ്ക്കാം.

പ്രണയം തേടി, വിധി തേടി
ആത്മഹത്യാമുനമ്പില്‍ വരുന്നവരേ;
വായിലെ എല്ലിന്‍ കഷ്ണങ്ങള്‍
എടുത്തുകൊണ്ടെന്നെ
താഴേയ്ക്ക് തള്ളിയിട്ടുകൊള്‍ക!!!

Thursday, February 19, 2009

അവതാരങ്ങള് തിരിച്ചുപോകുമ്പോള്‍.....‍

മരണമടഞ്ഞ
ഒരു മേഘം
ദേഹം വെടിഞ്ഞ്
മഴയായി
പുഴയില്‍
മോക്ഷം തേടിയെത്തി.

യന്ത്രഭൂതങ്ങള്‍
ശവക്കുഴികള്‍
മാന്തുന്ന പുഴ സ്വയം
കുളങ്ങളായി
ചുരുങ്ങുന്നു;
അകലെ ഒരമ്മ
പുഴയുടെ
വരവും കാത്ത്
മിഴിനീര്‍ വീഴ്ത്തുന്നു.

വര്‍ത്തമാന-
ചിത്രങ്ങളില്‍
മനംനൊന്ത്
മഴയാത്മാവ്
തിരിച്ചുനടന്നു.
ദേഹം കാണാതെ
കുഴങ്ങിയ
ആത്മാവിന്
മരിക്കാന്‍
ഇനി മരണമില്ല-
ജനിക്കാന്‍ ജനനവും.

അമ്മയെത്തേടി
പുഴ യാത്രയാകു-
ന്നതും കാത്ത്
മഴയാത്മാവ്
നീണ്ട നെടുവീര്‍പ്പിട്ട്
പതുങ്ങിയിരിപ്പുണ്ട്.

പുഴയും മഴയും
മോക്ഷം തേടി
യാത്രപോകുന്ന
കാലമോര്‍ത്ത്
മാതൃഹൃദയം
സുനാമികള്‍
സൃഷ്ടിച്ചുകരയുന്നു
പുഴയും മഴയും
സുനാമിയും ആഴിയും
ഒന്നിന്റെ നിറവില്‍
പൂര്‍ണ്ണമാകുന്നു;
അവതാരങ്ങള്‍
തിരിച്ചുപോകുന്നു.

Tuesday, February 17, 2009

ചിത്രശലഭങ്ങളെ സ്നേഹിക്കുന്നവരോട്....

കാഴ്ചയ്ക്കപ്പുറം യാത്ര പോയ,
സ്നേഹിക്കാന്‍ മാത്രമറിയാമായിരുന്ന
പ്രിയചിത്രശലഭത്തെ തേടി
ഒരുപറ്റം ഹൃദയങ്ങള്‍
ജീവിതസമുദ്രതീരങ്ങളിലൂടെ അലയുന്നു ഇന്നും...
മൃത്യുവിനെ പ്രണയിച്ച നീ വന്നില്ല,
നിന്നെ പ്രണയിച്ച മൃത്യുവും!!!

നിത്യപ്രണയം തേടിപ്പോയ കവിയത്രിയ്ക്ക്...





മുറ്റത്തുപാറിപ്പറന്ന
സുന്ദരചിത്രശലഭത്തെ
പ്രണയിച്ച്
അവള്‍ സ്വന്തമാക്കിയ
ദിനമായിരുന്നു
എന്റെ പൂന്തോട്ടത്തില്‍
കയറാതെ വസന്തം
യാത്ര പോയത്.

ദു:ഖം പുരണ്ട ഇലകള്‍
സ്വയം കൊഴിഞ്ഞു
ഇത്തിരി തുളുമ്പാതെ
മഞ്ഞ് പോയി
കറുത്തിരുണ്ട മേഘം
കരയാതെ പിണങ്ങിനിന്നു
മണ്ണ് വരണ്ടുണങ്ങി,
വിണ്ടുകീറി.
വസന്തം വന്നതുമില്ല.

ഞാന്‍ സ്നേഹിച്ച ചിത്രശലഭം
സ്വന്തമാക്കിയവളെ പ്രണയിച്ച്
സ്നേഹം സ്വന്തമാക്കാം.
പക്ഷേ, പ്രണയമറിഞ്ഞ നിമിഷം
സ്മൃതികളുടെ ഏകാന്തത്തുരുത്തില്‍
എന്നെ മറന്നുവെച്ച്
അവള്‍ മറഞ്ഞുപോയി.

പിണങ്ങിനിന്ന മേഘം
കരഞ്ഞൊഴിഞ്ഞ,
മണ്ണ്, നനഞ്ഞ മേലങ്കിയുടുത്ത
പൂന്തോട്ടത്തില്‍ ഇന്ന്
വസന്തം വിരുന്നുണ്ട്.
എന്നിട്ടും, അവള്‍ വന്നില്ല.

ചിലപ്പോള്‍, അവള്‍
പുതിയ ചിത്രശലഭത്തെ
പ്രണയിക്കുകയാവും.
നിങ്ങളെത്തേടി
അവള്‍ വരും,
വരുമ്പോള്‍ പറയുക;
ഒരായുഷ്കാലത്തിന്റെ
പ്രണയവുമായി
ഞാന്‍ കാത്തിരിക്കുന്നുവെന്ന്.

Saturday, February 14, 2009

പറയാതെ പോയത്..

മനസ്സിന്റെ
ആഴങ്ങളില്‍ ജനിച്ച്
നാവിന്‍ തുമ്പത്ത്
മരിച്ചുവീഴാന്‍ കൊതിച്ച
പറയാതെ പോയ
എന്റെ വാക്കുകള്‍ക്കിന്നും
പാരതന്ത്ര്യമത്രെ.

കിടക്കയില്‍ മൃത്യു
കെട്ടിപ്പുണരുമ്പോള്‍
അരുളപ്പാട് തേങ്ങി-
മനം ച്ഛര്‍ദ്ദിച്ച
വാക്കുകളിലെ
പതിര്, നിന്റെ നരകം
വിഴുങ്ങിയ ലോകവും
നീയുമറിഞ്ഞില്ല.

പറയാതെ പോയ
വാക്കുകളുടെ
പുണ്യമാവും
നിന്റെ സ്വര്‍ഗ്ഗം!!

Wednesday, February 11, 2009

ആവര്‍ത്തനം

പ്രമാണങ്ങള്‍ കീറിമുറിച്ച്
ഹൃദയങ്ങള്‍ക്കിടയില്‍
വരമ്പുകള്‍ പണിയുന്ന മക്കളെ
വയോജനശാലകളില്‍
ഏകാന്തതയൊരുക്കി
പൌത്രര്‍ കാത്തിരിക്കുന്ന
ദിനമോര്‍ത്തു തേങ്ങി,
പത്തുമക്കളെ പെറ്റ,
‘’കളങ്കമറിയാക്കുഞ്ഞിന്റെ
വായില്‍ തിരുകിയ
ചെന്നിനായകം തേച്ച മുല
അര്‍ബ്ബുദച്ചിതല്‍ കയറി-
നശിക്കു‘’മെന്നുപാടിയ
മുത്തശ്ശി യാത്രയായി.

വിമാനത്തിന്റെ കുഞ്ഞുജാലക-
വാതില്‍ തുറന്ന്
മേഘങ്ങളെനോക്കി
കുഞ്ഞുചോദിക്കുന്നു-
ദൈവമിരിക്കുന്നതിവിടെയല്ലേ?

ഹൃദയങ്ങളില്‍നിന്നും
ദൈവത്തിലേയ്ക്കുള്ള ദൂരം
അമ്പലത്തോളമോ പള്ളിയോളമോ അല്ല,
ഒരു ദൂരദര്‍ശിനി,
വിമാനത്തിന്റെ കുഞ്ഞുജനല്‍-
അത്രയേ വരൂ.

Sunday, February 8, 2009

നഷ്ടപ്പെട്ട കളിപ്പാട്ടങ്ങള്‍

കളിപ്പാട്ടങ്ങള്‍
സൂക്ഷിക്കുന്ന
ഇരുമ്പുപെട്ടിയിന്നലെ
മോഷണം പോയി.
തെരയാനിനി ഇടമില്ല;
ഏകാന്തമീയിരുട്ടില്‍
വെട്ടം പകരേണ്ടയാളെയും
കാത്ത് ഉണ്ണാതെ,
യുറങ്ങാതെ വിതുമ്പി.

അങ്ങകലെ
ചില സ്നേഹിതര്‍,
ചിലയാത്മാക്കള്‍
കളിപ്പാട്ടങ്ങളില്‍
ആണിയടിച്ചും
സൂചികയറ്റിയും
ഉരച്ചുനോക്കിയും
മാറ്റും നിര്‍മ്മിതകേന്ദ്രവും
തിരയുന്നതറിയാതെ
അഭയം തേടിച്ചെന്നു-
കിട്ടീല കളിപ്പാട്ടങ്ങള്‍.

ലോകമീയുദ്യാനത്തിലെ
തൊട്ടാവാടിയാകാന്‍
കൊതിച്ച മനസ്സ്
ഹൃദയത്തില്‍
ഒരാല്‍മരം നട്ടു-
ആല്‍മരമിളക്കാന്‍
ആര്‍ക്കുമാവില്ലെന്ന
തോന്നലായിരുന്നു കൂട്ട്.

മഴുവേന്തിയ കൈകള്‍
തേടിയെത്തുന്ന
നിമിഷംവരെ മാത്രം
സ്വസ്ഥമീയുറക്കമെന്ന്
നിങ്ങളും, ഒരുപക്ഷേ
പറയാനിടയില്ല.

Monday, February 2, 2009

കവിത്വം!

കോപ്പിയടിച്ചും
പ്രണയവും മൃത്യുവും
കൂട്ടിക്കുഴച്ചും
‘’ക്ലീഷേ‘’ എഴുതിയും
മടുത്തു-
ശബ്ദതാരാവലിയിലെ
ഏടുകള്‍ കീറി
വിഴുങ്ങിയനന്തരം
ദന്തപ്രക്ഷാളനം നടത്തി
‘’ഘ്വാ‘’ യെന്ന് ച്ഛര്‍ദ്ദിച്ച്
ആധുനികകവിത-
യെഴുതാമിനി.

ശബ്ദതാരാവലിയിലെ
പഴകിയ ഏടുകള്‍ തേടി
തല മാന്തി നടക്കവേ,
അര്‍ത്ഥവും
അനര്‍ത്ഥവും
തേടിനടക്കുന്ന
ഒരു ഭ്രാന്തന്‍
കൈകൊട്ടിച്ചിരിച്ചു
ചോദിച്ചു-
‘രാവ്‘ എന്നാല്‍
രാത്രി.
‘രാവിലെ‘ എന്നാല്‍
രാത്രിയിലെ
എന്നാവ്വോ....

പുതിയ ‘’ത്രെഡ്‘’
(മലയാളഭാഷയത്ര പോരാ)
കിട്ടിയ,യാനന്ദത്തില്‍
അയാളുടെ പുറകെ
ഏന്തിവലിഞ്ഞുനടക്കുന്ന-
തിനിടെയോര്‍ത്തു
നൊബേല്‍സമ്മാനം
കിട്ടിയെന്നാല്‍
സമ്മാനത്തുകകൊണ്ട്
ആധുനികകവി(യത്രി)കള്‍ക്ക്
ശബ്ദതാരാവലി വാങ്ങി-
ക്കൊടുക്കാമായിരുന്നു.
‘’ഗോള്‍ഡന്‍ ഡേയ്സ്‘’
കഴിഞ്ഞാലും
രക്ഷപ്പെടട്ടെ
മലയാളക്കവിത!

അങ്ങകലെ
ഭ്രാന്തന്റെ ഒച്ച
നിലച്ചുപോയ
നിശ്ചലതയില്‍ പാടീ
സ്വന്തം കവിത;
‘രാവ്‘ എന്നാല്‍
രാത്രി.
‘രാവിലെ‘ എന്നാല്‍
രാത്രിയിലെ
എന്നാവ്വോ....

Saturday, January 31, 2009

നിഴലുകള്‍ സ്വതന്ത്രരാകുമ്പോള്‍...

ഇന്നലെ രാത്രി
മുഴുവന്‍
വീടിന്റെ ടെറസിലിരുന്നു-
കൂട്ടിന് അമാവാസി.
ഊഴമിട്ട്
കൃത്യമായി
തോല്‍ക്കുകയും
തോല്‍പ്പിക്കപ്പെടുകയും
ചെയ്യുന്ന നല്ല
ഹൃത്തുള്ളവന്‍‍-
കറുത്ത സുന്ദരനെന്‍
പ്രിയതോഴന്‍.

നിറങ്ങളാവാഹിച്ച്
സാര്‍വ്വത്രിക-
സോഷ്യലിസം
നടപ്പാക്കുന്നവന്‍‍-
ലോകത്തിന്റെ
അഴുകിയ മിഴികളില്‍നിന്നും
എന്റെ സൌന്ദര്യം
രക്ഷിക്കുന്നവന്‍
നല്‍കിയത്രെ,
നിഴലിനും ശാപമോക്ഷം

‘’പ്രണയം ഒന്നും
നേടുന്നുമില്ല-
നഷ്ടപ്പെടുത്തുന്നുമില്ല‘’
ജിബ്രാന്റെ ഓര്‍മ്മ-
പ്പെടുത്തല്‍.

യാത്ര തുടങ്ങിയ
നിമിഷം മിന്നിയ
ദൈവവെളിച്ചത്തില്‍
ലോകം വീണ്ടും
നിറങ്ങളണിഞ്ഞു.
പുറകിലെന്തോ
തിരഞ്ഞ് തപ്പിത്തടയുമ്പോള്‍
ജിബ്രാന്‍ ശാസിച്ചു-
‘’പ്രണയം വിളിയ്ക്കുമ്പോള്‍
പോവുക;
വഴികള്‍ കഠിനമേറിയതെങ്കിലും!‘’

നാളെ വീടിന്‍ മുറ്റത്ത്
ഞാനുറങ്ങുമ്പോള്‍
നോക്കുക,
നിഴലെന്നെ വിട്ടുപോയിരിക്കും.
എന്റെ നിശ്ശബ്ദതയില്‍
അമാവാസി എന്നെ
ചൂഴ്ന്നുനില്‍ക്കും-
സഫലമായ പ്രണയത്തിന്റെ
നിശ്ചലചിത്രം പോല്‍!

Friday, January 30, 2009

മതേതരം.

നാം...
ഉല്‍കൃഷ്ട‘മത‘-
ചിന്തയില്‍
ഉന്മാദനൃത്തമാടി
പൊതുമുതല്‍
നശിപ്പിക്കുന്നവര്‍.

സര്‍വ്വമത-
ശാന്തിയാത്രകളില്‍
ശിലാവര്‍ഷം
നടത്തുന്നവര്‍.

ചോര നല്‍കി
ജീവന്‍ രക്ഷിച്ചവന്റെ
മതം ചോദിക്കുന്നവര്‍.

ചോര വാര്‍ന്ന്
ബോധമറ്റവന്റെ
‘മത‘മറിഞ്ഞ്
ചോര നല്‍കുന്നവര്‍.

കണ്ടിരിക്കില്ല
ചോര പടര്‍ന്ന്
ചുവന്ന മുംബൈ,
നന്ദിഗ്രാമം, മാറാട്..

അമ്മയുടെ
മൃതശരീരത്തില്‍
അമ്മിഞ്ഞ
തേടുന്ന ബാല്യം
വിശപ്പില്‍
അലമുറയിടുന്നു.
വെന്തെരിഞ്ഞ
ശരീരത്തില്‍
അന്നം തേടിയ
തെരുവുപട്ടികളിലേക്ക്
നീളുന്ന പാതിമരിച്ച
മിഴികളില്‍
ഇരകളുടെ
ദൈന്യത.

പിഞ്ചുബാല്യ-
കബന്ധങ്ങളിലാര്‍ത്ത
ഈച്ചകളെ ആട്ടി-
യോടിച്ച ദൈവം
സൃഷ്ടിയോര്‍ത്ത്
ചിരിച്ചു-പിന്നെ
കരഞ്ഞു,
ഓടിയൊളിച്ചു.

ഇനി
നാം സ്വതന്ത്രരാകും-
ദൈവമില്ലെങ്കില്‍
മതങ്ങളില്ലല്ലോ.

Tuesday, January 27, 2009

രതി മരണമടയുന്ന നേരം...

പുതപ്പിനുള്ളിലെ-
യനക്കത്തില്‍
ഞെട്ടിയെഴുന്നേറ്റതു-
മൊരു സര്‍പ്പം
പത്തിവിടര്‍ത്തി
പുഞ്ചിരിക്കുന്നു.
ഭയത്തിലുച്ചമൊരു
നിലവിളി മരിച്ചുവീഴവേ
ആര്‍ദ്രമായി
സര്‍പ്പം പറഞ്ഞു;
ഞാന്‍ രതി.
കവിസ്വാതന്ത്ര്യമെന്ന
ഭ്രമാത്മക
കാല്പനികചിന്ത-
കളില്‍ മേയാന്‍വിട്ട്
നീയെന്നെ
പാതിവ്രത്യത്തിന്റെ
പുറന്തോടില്‍
ചങ്ങല്യ്ക്കിടുന്നു-
പാപചിന്തയില്‍
പത്തിമേല്‍
ആഞ്ഞുചവിട്ടുന്നു.

നിന്റെ കാല്‍പ്പനി-
കതയില്‍,
കവിതകളില്‍
ഇനി നീ
രതിമൂര്‍ച്ചയട-
ഞ്ഞുകൊള്‍ക.

മരിച്ചുവീണ
സര്‍പ്പത്തെ നോക്കി
ഗര്‍ഭപാത്രത്തിലെ
അണ്ഡങ്ങള്‍ കരഞ്ഞു-
മഷി തീര്‍ന്ന
പേന കൊണ്ടെഴുതിയ
കവിതയിലെ
അക്ഷരങ്ങളെപ്പോല്‍.

ശീതീകരിച്ച മുറിയിലെ
യന്ത്രവല്‍ക്കൃത-
ജനനസുഖമോര്‍ത്ത്
ഒരുപക്ഷേ,
എഴുതിയ ഈ
കവിതയെയോര്‍ത്ത്
ചിരിക്കുകയാവും
അവയിപ്പോള്‍.

Monday, January 26, 2009

അമ്മ....

ബാല്യം വരച്ച
അമ്മയുടെ
രേഖാചിത്രത്തില്‍
ചായംതേച്ച
സ്മൃതികളിലിരുന്ന്
സര്‍ക്കാര്‍ ആശു-
പത്രിയുടെ
പൊറ്റനടര്‍ന്ന
ചുമരുകള്‍
വിങ്ങിക്കരഞ്ഞു.

ഏകാന്തബാല്യത്തില്‍
താരാട്ടുപാടിയ
മരണമടുത്ത പങ്കയുടെ
വിലാപത്തില്‍
വാരിയണച്ചുനല്‍കിയ
ചക്കരയുമ്മകള്‍
മരുന്നിന്‍ വിഷ-
സൂചികളായി
നാസിക തുളച്ചത്.

അമ്മിഞ്ഞപ്പാലിന്
ചെന്നിനായകത്തിന്‍
രുചിയെന്ന അറിവിലും
അമ്മിഞ്ഞപ്പാലിന്‍
മാധുര്യവും അമ്മയുടെ
വാത്സല്യവും നിറഞ്ഞ
കവിതകള്‍ ചൊല്ലി-
പ്പഠിച്ചത്.

അയലത്തെവീട്ടിലെ
കുഞ്ഞിനോടുള്ള
സ്നേഹത്തിന്‍ വില-
യറിയാതെ കൌമാരം
അമ്മയുടെ മരണം
തേടിയപ്പോഴും
അമ്മയെ വെറുത്തിരുന്നില്ല.

സര്‍ക്കാര്‍ വക
വിശപ്പടക്കാന്‍ കിട്ടിയ
ഉണക്കറൊട്ടി
സൂക്ഷിച്ചുവെച്ചു-
നല്‍കിയ ഒരമ്മയെ
വെറുക്കാന്‍
ആര്‍ക്കാവും?

Sunday, January 25, 2009

പൂരിപ്പിക്കപ്പെടേണ്ടത്...

പൌലോ കെയ്ലോയും
അയ്യപ്പേട്ടന്റെ കവിത-
കളിലെ വിഷവീര്യവും
മാര്‍ക്കേസും
പാണ്ഡവപുരത്തെ
കാമുകിമാരും
ഇതിഹാസത്തിലെ
രവിയും
മനസ്സില്‍
നൃത്തമാടിയ നേരം
കാമുകന്‍
ക്ലാസ് ഫോര്‍
ജീവനക്കാരി
കാമുകിയോട്
മൊഴിഞ്ഞു;
നീ വെറുമൊരു
മൂളിപ്പാട്ട് മാത്രം.

അറിയാത്ത
വരികളുടെ
പൊരുള്‍ തേടാന്‍
മിനക്കെടാതെ
മൂളുന്ന പാട്ടിനെ
ജനിമൃതികളുടെ
ബാന്ധവം തേടി-
യെത്താറില്ല.
മഴ തേടി
മേഘം വരാത്ത-
തുപോലെ.

ഇടവേളകളിലെ
അര്‍ത്ഥശൂന്യ-
മൂളലില്‍
അര്‍ദ്ധമാം
വരികള്‍
പൂരണം നേടുന്നു-
വെങ്കിലും
ചായം തേച്ച
അക്ഷരങ്ങള്‍ മങ്ങി-
മറയുന്നുണ്ടാവു-
മെന്നറിയുക.

മൂളുന്ന
പാട്ടുകള്‍ക്ക്
ഈണം മാത്രം
സ്വന്തം;
അര്‍ത്ഥവും
വാക്കുകളും
അക്ഷരങ്ങളുമില്ല-
സ്വത്വവും.

നീ വെറുമൊരു
മൂളിപ്പാട്ടുമാത്രം...
ആര്‍ക്കും എപ്പോഴും
പാടി വലിച്ചെറിയാവുന്ന
വെറും മൂളിപ്പാട്ട്.

Thursday, January 22, 2009

സ്നേഹബലി

അമ്മയുടെ
ശ്രാദ്ധത്തിന്
ബലിക്കാക്കകളെ
വിളിക്കവേ
കല്ലെറിഞ്ഞകറ്റുന്ന
കാക്കയെ വിരുന്നു-
വിളിക്കുന്ന
കൈയടിയുടെ
യുക്തിയെന്തെന്ന്
ഒന്‍പതുകാരി
മകള്‍ ചോദിച്ചു

‘’മരിച്ചുപോയവര്‍ക്ക്
ചോറുനല്‍കല്‍-
ബലിയിടല്‍’‘
ഉത്തരത്തില്‍
പിന്നെയും ചോദ്യം;
അച്ചമ്മക്കാക്കയ്ക്ക്
എല്ലാകൊല്ലോം
ചോറുനല്‍ക്വോ?

ഗൌരവം വിടാതെ
അച്ഛന്‍ പറഞ്ഞു;
സ്നേഹമുള്ളവര്‍
എല്ലാ വര്‍ഷവും
ബലിയിടും,
ചോറുനല്‍കും.

ആട്ടിവിടുന്ന മക്കളില്ലാ-
കാക്കകളുടെ
അനാഥദു:ഖത്തില്‍
മനംനൊന്ത്
മോള്‍ പറഞ്ഞു;
എല്ലാ കൊല്ലോം
ഞാനും തരും
അച്ഛന്‍കാക്കയ്ക്ക് ചോറ്.
എനിക്കച്ഛനെ-
യാണേറെയിഷ്ടം.

Monday, January 19, 2009

ചില്ലുകളില്‍ പെയ്യുന്ന മഴ




ചില്ലുകളില്‍ പെയ്യുന്ന
മഴയുടെ നിറം
കറുപ്പെന്നോതി
ചുംബിച്ച എന്റെ
കൂട്ടുകാരനെ
തടയാതെ ചില്ലിന്‍-
കറുപ്പിലെ മഴയില്‍
വെറുതെ ദൂരേയ്ക്ക്
നോക്കിയിരുന്നു.

വായനശാലാ-
മുറ്റത്തെ
ആല്‍മരത്തില്‍
ചിറകുവിടര്‍ത്തി
കുഞ്ഞിനുമീതെ
കുടയാക്കുന്ന
അമ്മക്കിളിയുടെ
വിഫലശ്രമത്തില്‍
ചോര്‍ന്നൊലിക്കുന്ന
വീട്ടില്‍ ഒരമ്മ
വായില്‍ വീണ
വെള്ളം
തുപ്പിക്കളയാനാകാതെ
വിതുമ്പി.

നിനക്ക്
മഴയില്‍
കവിതയും കാമവും
കാല്പനികതയും
വിരിയും.
എന്റെ
കവിതകളില്‍
മഴ ഭയവും
തേങ്ങലുമുതിര്‍ത്ത്
വിങ്ങിപ്പൊട്ടുന്നു.
മഴനിലയ്ക്കും മുന്‍പെ
വീടെത്തണം.
എന്റെ പ്രണയത്തിന്
ഞാന്‍ ചൊല്ലിത്തന്ന
എന്റെ കവിതകള്‍ക്ക്
ചുട്ടുപൊള്ളുന്ന
അക്ഷരങ്ങള്‍ക്ക്
വില നല്‍കുക.

പെയ്തൊഴിയുന്ന
വേനല്‍മഴയില്‍
നനഞ്ഞ മിഴികളില്‍
വിങ്ങിപ്പൊട്ടുന്ന നിന്റെ
പ്രണയം എന്നെ
തേടി നടക്കും.
അന്ന് മഴ പെയ്യാത്ത
എന്റെ ഋതുഭേദങ്ങളില്‍
മഴ ചില്ലിലൊഴുകുന്ന
കറുപ്പില്‍ നിനക്ക്
കവിതയെഴുതാം-
ഓര്‍മ്മക്കുറിപ്പായി.

Friday, January 16, 2009

പ്രണയം സൂക്ഷിക്കുന്നത്...

പ്രണയം മന്ത്രിച്ചു-
നമ്മളൊന്ന്.
മിന്നുകെട്ടിയനേരം
അച്ചനും ചൊല്ലി-
നിങ്ങള്‍ രണ്ടല്ല,
ഇനി ഒന്നുമാത്രം.

സാമ്പാറില്‍ ഉപ്പില്ല;
ചായ കടുപ്പമില്ല
പരാതികളില്‍
ഒന്നെന്ന തോന്നല്‍
പൊട്ടിത്തെറിച്ചു-
അകന്നുമാറിയ
പകുതിക്കിടക്കയില്‍
വികാരിയച്ചന്‍ ചൊല്ലിത്തന്ന
വാചകം ഞെളി-
പിരികൊണ്ടു, മരിച്ചു.

നഗ്നതയില്‍ നാഗമിഴഞ്ഞ
ഒരു ദുസ്സ്വപ്നത്തിനന്ത്യം
പകച്ചെണീറ്റ എന്റെ
മിഴികളില്‍ നോക്കാതെ
മാപ്പുചോദിച്ച്
സ്വന്തം
കിടക്ക തേടി അവന്‍
നടന്നു.
വെള്ള പുതച്ച
പാതിക്കിടക്കയില്‍
പടര്‍ന്ന ശോണിമ
എന്നിലെ എന്നെ
വെറുത്തു.
അഭയം ലഭിക്കാത്ത
എന്റെ ദേഹി
ദേഹം
വെറുത്ത്
പിന്നെയും
നാടുവിട്ടു.

‘സ്നേഹിക്കുന്നവര്‍
സ്വര്‍ഗ്ഗം നേടുന്നു‘

വെറുങ്ങലിച്ച
ദേഹത്തില്‍ ചുംബിച്ചു-
കരഞ്ഞ അവന്റെ
വിലാപത്തില്‍
വികാരിയച്ചന്റെ വാക്കുകള്‍
അലിഞ്ഞുചേര്‍ന്നത്
ആരും കേട്ടില്ല.

Tuesday, January 13, 2009

പെയ്യാത്ത മേഘങ്ങള്‍

മനസ്സ് പണിത
അമ്പലത്തില്‍
അവന്റെ
പ്രണയമായിരുന്നു
പ്രതിഷ്ഠ.

തുറക്കാത്ത
അമ്പലപ്പടിയിലെ
അടഞ്ഞ നടയില്‍
തട്ടി പ്രതിദ്ധ്വനിച്ച
കാലവീചിയില്‍
പ്രതിഷ്ഠയുടെ
അധരക്കോണില്‍
പുഞ്ചിരി വിടര്‍ന്നു-
ഓര്‍ത്തു;
അവനര്‍പ്പിച്ച
പൂക്കള്‍ ഇനിയും
വാടിയിട്ടില്ല

വാടാമലരില്‍
ചുംബിച്ച ശലഭം
ഉദ്ധരിച്ച
മുള്ളുകളില്‍ തട്ടി
ചിറകൊടിഞ്ഞുവീണു.
പ്രണയം
ആര്‍ത്തുചിരിച്ചു.

പ്രണയം
സൂക്ഷിക്കുന്നതും
വലിച്ചെറിയുന്നതും
നഷ്ടപ്പെടുന്നതും
ഓര്‍ക്കുന്നതും
മറക്കുന്നതും
ദു:ഖം.

ആനന്ദമില്ലാ-
വികാരത്തെ
വിണ്ണിലേയ്ക്ക്
വലിച്ചെറിഞ്ഞവള്‍
പൊട്ടിച്ചിരിച്ചു.
വാനമത്
ഖനീഭവിപ്പിച്ച്
ഒരിക്കലും പെയ്യാത്ത
മേഘമാക്കി
സൂക്ഷിക്കുന്നു-
പെയ്യുമെന്ന
പ്രതീക്ഷയുടെ
പെയ്യാമേഘങ്ങള്‍!

Monday, January 12, 2009

അനാഥര്‍ സനാഥരാവുന്ന നേരം

ഗര്‍ഭധാരണ-
നിര്‍വൃതിയില്‍
അവള്‍, കൃഷ്ണഭക്ത
പറഞ്ഞു-
കുഞ്ഞിനെ
കണ്ണനെന്നു
വിളിക്കാം.
അവന്റെ
ചിന്തകളില്‍
വല നെയ്ത
സംശയചിലന്തികള്‍
ചൊല്ലീ-
അവര്‍ണ്ണനീയം ഈ
പ്രണയം,
‘’പേരി‘‘ലും
പ്രണയം നിറയുന്നു.

ഒരു കോപ്പ
നന്നാരിനീരില്‍
അരച്ചുചേര്‍ത്ത
പച്ചമരുന്നില്‍ ഒരു
ജീവന്‍
അവനി കാണാതെ
പൊലിഞ്ഞു;
ജനിക്കാത്ത
കുഞ്ഞുങ്ങള്‍ക്ക്
പിതൃത്വം തേടി-
യലയേണ്ടതില്ല,
അമ്മയുടെ
കളങ്കത്തിന്‍
പാപഭാരമാ-
വേണ്ടതുമില്ല.

അനാഥാലയത്തിലെ
ദൈവവചന-
പ്പൊരുള്‍ തേടി
അവന്‍ നടന്നു-
അനാഥരെ
സനാഥരാക്കുക
പരമപുണ്യം.

Friday, January 9, 2009

മഴയില്‍ ഒഴുകുന്ന പൂക്കള്‍

അന്ന്
മിഴികളില്‍ മഴ
നിറഞ്ഞൊഴുകിയ
ബാല്യത്തില്‍
പഴകിദ്രവിച്ച
കുപ്പായത്തിന്‍
ഈറന്‍ നാറ്റത്തില്‍
സഹപാഠികള്‍
ദൂരെയൊരു
ബഞ്ചില്‍ അഭയം
തേടി
ചിരിച്ചത്...

മേയാപ്പുരയിലെ
കീറിയയോലയില്‍
പെയ്ത്
ഇന്നലെ
അമ്മയുടെ ദാഹം
തീര്‍ത്ത മഴ
അടഞ്ഞ മിഴികളില്‍
തങ്ങി,
ചാലിട്ടൊഴുകി
അച്ഛനുറങ്ങിയ മണ്ണ്
നനച്ച്
ചെളിയാക്കി
മണ്ണിരകളെ
പ്രസവിച്ചു.

ഇന്ന്
ഗന്ധര്‍വ്വനിറങ്ങുന്ന,
പാല പൂക്കുന്ന,
നനഞ്ഞൊട്ടിയ
വസ്ത്രങ്ങളില്‍
രതിയുണര്‍ത്തുന്ന
മഴയുടെ രാത്രി.
നിശയുടെ
അന്ത്യയാമ-
മഴയില്‍
പ്രേമം പങ്കു-
വെയ്ക്കപ്പെടും,
പാലപ്പൂ ഒഴുകും.

നാളെ
മൃത്യു പ്രേമപൂര്‍വ്വം
ചിരിക്കും
ശവക്കുഴികളില്‍
ശവം നാറിപ്പൂക്കള്‍
എന്റെ സ്വപ്നങ്ങളെ
പ്രസവിക്കും.
പിന്നെയും മഴ തുടരും-
കുഴിയില്‍ നിറഞ്ഞ്
ചീഞ്ഞഴുകിയ ശരീരം
വഹിച്ച്
ഒഴുകിത്തീരും.

Wednesday, January 7, 2009

ആത്മാഹുതി

കഴുത്തില്‍ മുറുകിയ
സാരിത്തുമ്പിന്‍
ഊഞ്ഞാല്‍
പൊട്ടിവീണ്
കിടക്കയിലായത്
ആത്മാഹുതി
അന്യമാക്കി.

‘കോമ‘യെന്ന
ശിലാവസ്ഥയില്‍
പൂര്‍ണ്ണവിരാമം കാത്ത്
സമയം കൊല്ലുമ്പോള്‍,
കരയുന്ന മനസ്സിന്
നനയ്ക്കാനാവാത്ത മിഴികള്‍
സ്വയം തേങ്ങുമ്പോള്‍
പടിപ്പുരവാതിലില്‍ മുട്ടി
തിരിഞ്ഞുനടന്ന മൃത്യു
കൊഞ്ചനംകുത്തുമ്പോള്‍
തളര്‍ന്ന ശരീരം
മറക്കുന്നു ആത്മാഹുതി.

ചാരേയിരുന്ന്
കിടക്ക സമ്മാനിച്ച
വ്രണങ്ങളില്‍
വെറുതെ തഴുകി,
മിഴിനീര്‍ വീഴ്ത്താതെ
നടന്നുപോയവനെ-
യോര്‍ത്ത് ഹൃദയം
അനുസ്യൂതം
മിടിയ്ക്കുമ്പോള്‍
വെറുക്കുന്നു
ആത്മാഹുതി.

ആത്മാവ് യാത്രപോയ
ശരീരം ഇന്നും
കേഴുന്നു-
ആത്മാവ് തിരിച്ചുവരുന്നു
ആത്മാഹുതി
മരണം തേടുന്നു.

Friday, January 2, 2009

കല്‍ഹൃദയങ്ങള്‍

എന്റെ ഹൃദയത്തില്‍
ആഴ്ന്ന മഴുവില്‍ പടര്‍ന്ന
രക്തത്തില്‍ നീ എഴുതി;
‘മരം ഒരു വരം.’

ചോരവറ്റിയ എന്റെ
ശവത്തില്‍ നീ പണിയിച്ച
വാതിലില്‍ കൊത്തിവച്ചത്
താമരക്കണ്ണനോ സരസ്വതിയോ?

എന്റെ പട്ടടച്ചൂടില്‍ വെന്ത
ചോറില്‍ നീ വളരും,
കൈകള്‍ ഛേദിച്ച്
നീ ‘പിടി‘യിട്ട മഴു ഹൃദയങ്ങള്‍
കീറിമുറിക്കും,

ആ ചോരയില്‍ നീ പിന്നെയും
എഴുതിച്ചേര്‍ക്കും;
‘മരം ഒരു വരം.’

ശൂര്‍പ്പണഖ

ഇരുണ്ട രാത്രിയിലെ
വരണ്ട നിലാവില്‍
ഉദ്ധൃതവികാരങ്ങള്‍
പൊരുള്‍ തേടിയലയവേ
അഴിഞ്ഞ ചേലത്തുമ്പിലൊ-
രൊറ്റനാണയം

മരവിച്ച കൈകളില്‍
ഛേദിച്ച കുചങ്ങളിലെ
കൊഴുത്ത രക്തം;
തേങ്ങലില്‍ കണ്ട മുഖം
ബീഭത്സം, മുറിഞ്ഞ നാസിക.

അവള്‍ പറഞ്ഞു
ഞാന്‍ ശൂര്‍പ്പണഖ,
നീയറുത്തുമാറ്റി-
യതെന്‍ സ്ത്രീത്വം
നിന്നെ പിന്‍തുടരുക
എന്റെ ജീവിതം.

അവതാരങ്ങളിറങ്ങാത്ത
രാത്രികളില്‍
അഴിഞ്ഞ മടിക്കുത്തില്‍
ആയുസ്സെത്താതെ മരിച്ചു
വീണ വികാരങ്ങളില്‍
നീയണഞ്ഞുപോകും;
എന്‍ മാറിടത്തില്‍ നിന്നുതിര്‍ന്നു
വീഴുന്ന രക്തത്തുള്ളികള്‍പോല്‍...